
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളിലൂടെ ഹരിതജില്ല പദവി ഇടുക്കിക്ക് സ്വന്തം. ഇത് സംബന്ധിച്ച പ്രഖ്യാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മാലിന്യമുക്ത നവകേരളം എന്നത് ഈ സർക്കാരിന്റെ നയമാണ്. അത് നമ്മൾ ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശനം മാലിന്യനിർമാർജനമാണ്. നഗരവത്കരണത്തിൻ്റെയും വ്യവസായികവത്കരണത്തിൻ്റെയും വളർച്ചയുടെ വഴിയിൽ നാടും നഗരവും മാലിന്യമുക്തമാകുന്നത് പെട്ടെന്ന് ശ്രധിയിൽപ്പെടില്ല. നാടും നഗരവും ഒരുപോലെ ഈ വിഷയത്തിൽ ശ്രദ്ധിക്കുമ്പോൾ മാത്രമേ കേരളം ലക്‌ഷ്യം നേടുകയുള്ളു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ , കോളജുകൾ, സ്കുളുകൾ, ഓഫീസുകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമായാണ് ജില്ലയെ മാലിന്യമുക്തമാക്കാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശുചിത്വമുള്ള സമൂഹത്തിലൂടെ മാത്രമേ സാംക്രമിക രോഗങ്ങൾ, പകർച്ചവ്യാധികൾ, ജലജന്യ രോഗങ്ങളെ എന്നിവയെ തടയാൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ജില്ലാ കളക്ടർ വി.വിഗ്നേശ്വരി മുഖ്യ പ്രഭാഷണം നടത്തി. നമ്മുടെ ഒറ്റകെട്ടായ പ്രവർത്തനങ്ങളുടെ ഫലമായാണ് ജില്ലയെ മാലിന്യ മുക്തമാക്കുന്നതിനും ഹരിത ഇടുക്കിയാക്കി മാറ്റാൻ കഴിഞ്ഞതെന്നും കളക്ടർ പറഞ്ഞു. 2024 ഒക്ടോബർ 2 ന് ആരംഭിച്ച മാലിന്യ മുക്ത നവകേരളം ജനകീയ കാമ്പയിൻ പ്രവർത്തനങ്ങളിലൂടെ 2025 മാർച്ച് 30 ന് അകം 2432 ഹരിത സ്ഥാപനങ്ങളും,586 ഹരിത വിദ്യാലയങ്ങളും, 56 ഹരിത കലാലയങ്ങളും, 11244 ഹരിത അയൽ കൂട്ടങ്ങളും, 211 ഹരിത സുന്ദര ടൗണുകളും, 180 വൃത്തിയുള്ള പൊതുസ്ഥലങ്ങളും, 59 ഹരിത ടൂറിസ്റ്റ് കേന്ദ്രങ്ങളും ലക്ഷ്യം കൈവരിച്ചു.
40 ഓളം ഹരിത അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. മികച്ച ഹരിത ഗ്രാമപഞ്ചായത്തായി ഇരട്ടയാർ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. മികച്ച പ്രത്യേക ഹരിത ഗ്രാമപഞ്ചായത്ത് പുരസ്കാരം രാജകുമാരി, ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തുകൾ നേടി. മികച്ച ഹരിത നഗരസഭ കട്ടപ്പന, മികച്ച ഹരിത ബ്ലോക്ക് പഞ്ചായത്തായി കട്ടപ്പനയും പ്രത്യേക ഹരിത ബ്ലോക്ക് പഞ്ചായത്ത് പുരസ്കാരം നെടുംങ്കണ്ടം ബ്ലോക്കും നേടി. കുടുംബശ്രീ അംഗങ്ങളുടെയും ഹരിത കർമ്മ സേന അംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.