
കോട്ടയത്തുനിന്ന് കാണാതായ അതിരമ്പുഴ പഞ്ചായത്ത് അംഗത്തേയും രണ്ട് പെൺമക്കളെയും കണ്ടെത്തി. എറണാകുളത്തെ പോണേക്കരയിലുള്ള ലോഡ്ജിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ തൃപ്പൂണിത്തറയിൽ എത്തിയതായി വ്യക്തമായിരുന്നു. ഏറ്റുമാനൂർ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നു പേരെയും കണ്ടെത്തിയത്. ഭർതൃവീട്ടുകാരുമായുള്ള സ്വത്ത് തർക്കത്തിൻ്റെ പേരിൽ യുവതി മക്കളുമായി വീട് വിട്ടിരുന്നു. 20-ാം വാർഡ് അംഗം ഐ സി സാജനെയും 12-ഉം 13-ഉം വയസ്സുള്ള മക്കൾ അമല, അമയ എന്നിവരെയുമാണ് കാണാതായതായി ബന്ധുക്കൾ പരാതി നൽകിയത്.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് ഭർതൃവീട്ടുകാർക്കെതിരെ യുവതി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിനും ഭർതൃവീട്ടുകാർക്കുമെതിരെ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയാണ് ഇവരെ കാണാതായത്. ഐസിയുടെ ഭർത്താവ് സാജൻ നേരത്തെ മരിച്ചു. 50 ലക്ഷം രൂപ ഭർതൃവീട്ടുകാരിൽ നിന്നും വാങ്ങി നൽകാമെന്ന ഉറപ്പ് പൊലീസ് പാലിച്ചില്ലെന്നും ഭർതൃമാതാവിൻ്റെ പീഡനം ഇനി സഹിക്കാൻ കഴില്ലെന്നും യുവതി കുറച്ചിരുന്നു.
ഒരു ജനപ്രതിനിധിയായ താൻ നിയമസഹായം തേടിയപ്പോൾ ഇങ്ങനെയെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എങ്ങനെയാകുമെന്നും മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് മദ്യത്തിനും മുന്തിയ ഭക്ഷണത്തിനും കൈക്കൂലിയ്ക്കും മുന്നിൽ അടിയറവ് പറയുന്നതാകരുതെന്നും ഫേസ്ബുക്ക് കുറിപ്പിൽ ഐസി കുറിച്ചിരുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും തനിക്കും കുട്ടികൾക്കും എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം കുറിപ്പിൽ പറഞ്ഞിട്ടുള്ളവർക്കാണെന്നും പറഞ്ഞാണ് യുവതി കത്ത് അവസാനിപ്പിച്ചത്.