
താൻ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അൻവർ. ഇനി എന്നെ ഒരു രാഷ്ട്രീയ നേതാക്കളും വിളിക്കരുതെന്നും പി വി അന്‍വര്‍ പറഞ്ഞു. നിലമ്പൂരിൽ മത്സരിക്കില്ലെന്നും പി വി അൻവർ വ്യക്തമാക്കി. മത്സരിക്കാന്‍ കോടികള്‍ വേണം. തന്റെ കൈയ്യില്‍ പണം ഇല്ല. ചേലക്കരയില്‍ കോടികള്‍ ചെലവാക്കുന്നത് കണ്ടതാണ്. മരുമോന്റെയും പ്രതിപക്ഷ നേതാവിനെയും സംഘം വരും. ബുത്തുകളില്‍ ലക്ഷങ്ങള്‍ ആണ് ചെലവഴിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. സിപിഐഎമ്മുമായി ഇനി ബന്ധപ്പെടണമെങ്കില്‍ വേറെ തന്തയ്ക്ക് ജനിക്കണമെന്നും പി വി അൻവർ വ്യക്തമാക്കി.
താന്‍ യുഡിഎഫിലേക്ക് എത്തുന്നതിനെതിരെ മുന്നണിയിലെ തന്നെ ചില നേതാക്കള്‍ നിലകൊണ്ടുവെന്ന് പി വി അന്‍വര്‍ തുറന്നടിച്ചു. 'മുന്നണി പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. വ്യക്തത വന്നില്ല. കാത്തിരിക്കുകയാണ്. പിണറായിസത്തിനെതിരെ പോരാട്ടം നടത്തി ഇറങ്ങി വന്നയാളാണ് ഞാന്‍. എന്നെ സഹായിച്ച് ആ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കേണ്ട യുഡിഎഫ് നേതൃത്വത്തിലെ ചിലര്‍ അതിന് തയ്യാറായിട്ടില്ല', എന്നായിരുന്നു പി വി അന്‍വര്‍ ആരോപിച്ചത്. നിലമ്പൂരില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് പി വി അന്‍വര്‍ മുന്നണി പ്രവേശനത്തില്‍ വ്യക്തത വരുത്തിയത്.
'പിണറായിസം മാറ്റി നിര്‍ത്തി ഗൂഢ ശക്തികളുടെ താല്‍പര്യം സംരക്ഷിച്ച് അന്‍വറിനെ പരാജയപ്പെടുത്താനുള്ള മുദ്രാവാക്യം വിളിക്കുകയാണ് യുഡിഎഫിലെ ചിലര്‍. അതിലൊരു മാറ്റവുമില്ല. ഞാന്‍ ആരെയും കണ്ടിട്ട് ഇറങ്ങി വന്നവനല്ല. അധികാരത്തിന്റെ അപ്പകഷണത്തിനായി പിണറായിസത്തിനെതിരായ മുദ്രാവാക്യത്തില്‍ നിന്നും പിന്മാറില്ല. ശത്രുവിനൊപ്പമാണ് ചിലരെന്ന വസ്തുത ജനം പിന്നീട് മനസ്സിലാക്കും. അധിക പ്രസംഗിയാണെന്നതാണ് അവരെ അലട്ടുന്ന കാര്യം. അധിക പ്രസംഗം തുടരും', എന്നും പി വി അന്‍വര്‍ പറഞ്ഞു.
യുഡിഎഫിനൊപ്പം കൂട്ടണമെന്ന് ഒരിക്കല്‍ പോലും താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഒപ്പം വരണമെന്ന് ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയാണ് മുന്‍കൈ എടുത്തത്. അദ്ദേഹം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മുന്നണി പ്രവേശനം നടന്നില്ല. ഒടുക്കം തനിക്ക് വേണ്ടി കാല്‍ പിടിക്കരുതെന്ന് അങ്ങോട്ട് പറയുകയായിരുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു.
'സാധാരണക്കാരനെ കണ്ടാണ് ഇറങ്ങി വന്നത്. യുഡിഎഫിന്റെ അകത്ത് വന്നാലും അന്‍വര്‍ ഇതുതന്നെയാണ്. ചില ആളുകള്‍ക്ക് പല ഏര്‍പ്പാടും ഉണ്ടാകും. അവര്‍ക്ക് ഞാന്‍ നാളെ തടസ്സം ആകും. അതിന് എന്നെ ഫിനിഷ് ചെയ്യണം. യുഡിഎഫ് നിര്‍ത്തുന്ന ഏത് ചെകുത്താനാലും പിന്തുണയ്ക്കുമെന്ന് അന്ന് തന്നെ അറിയിച്ചിരുന്നു. എന്നെ യുഡിഎഫ് കൂട്ടണമെന്ന് പറഞ്ഞിട്ടില്ല. ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ ഒപ്പം വരണമെന്ന് തന്നോട് പറഞ്ഞതാണ്. കുഞ്ഞാലിക്കുട്ടിയാണ് മുന്‍കൈ എടുത്തത്. നിലമ്പൂരിലെ അടിസ്ഥാന പ്രശ്‌നമാണ് താന്‍ ഉന്നയിക്കുന്നതെന്ന ബോധ്യം ഉണ്ടായിരുന്നു. ഒറ്റയ്ക്ക് പോരാടി മരിക്കേണ്ട വ്യക്തിയല്ലെന്നും യുഡിഎഫിനൊപ്പം സഹകരിക്കണമെന്നും പറഞ്ഞത് കുഞ്ഞാലിക്കുട്ടി മാത്രമാണ്. ഇന്നും അതിനായി ശ്രമിക്കുകയാണ്. അദ്ദേഹം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. പാണക്കാട് താങ്ങളും ഇടപെട്ടു. ഒടുവില്‍ എനിക്ക് വേണ്ടി കാല്‍ പിടിക്കരുതെന്ന് ഞാന്‍ അങ്ങോട്ട് പറഞ്ഞു.
ഇപ്പോഴും മുന്നണി പ്രവേശനത്തില്‍ തലയും വാലുമില്ല. കഴിഞ്ഞ രണ്ടാം തിയ്യതി സഹകരണമുന്നണിയാക്കാമെന്ന് പറയുമ്പോള്‍ ഒരു ഡിമാന്‍ഡും എനിക്ക് ഉണ്ടായിരുന്നില്ല. ഒരു പ്രഖ്യാപനത്തിന് ഇത്രയും സമയം വേണ്ടി വന്നു. വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കില്ല. ഗണ്‍മാനാണ് ഫോണ്‍ എടുക്കാറ്. ജോയി തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയെന്നാണ് 15ാം തിയ്യതി വരെ പറഞ്ഞത്. ഞാന്‍ ഷൗക്കത്തിനെ പറ്റില്ലായെന്ന് പറയുന്നതിന് കാരണമുണ്ട്. എന്നാല്‍ അദ്ദേഹം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതിനാല്‍ ഞാന്‍ പിന്തുണയ്ക്കും. ഞങ്ങള്‍ ഒരുമിച്ചാല്‍ പിണറായി ഇല്ല. 140 മണ്ഡലങ്ങളെയും ബാധിക്കും. പിണറായിസം തുടരുമെന്ന് കൃത്രിമപ്രചാരണം നടത്തുകയാണ്', എന്നും അന്‍വര്‍ പറഞ്ഞു.
എം സ്വരാജിനെതിരെയും പി വി അൻവർ രൂക്ഷഭാഷയിൽ രംഗത്തെത്തി. സ്വരാജ് അടുത്ത സുഹൃത്താണ്. പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവാണ് സ്വരാജ്. പിണറായിസത്തെ താലോലിക്കുന്നതില്‍ മുന്‍പന്തിയിലാണ് സ്വരാജ്. താന്‍ നിലമ്പൂരുകാരനാണെന്ന് പറയുന്നുണ്ട്. ഈ വന്യജിവി പ്രശ്‌നം മുഴുവന്‍ ഉണ്ടായിട്ടും നിലമ്പൂരിലേക്ക് വന്ന് സര്‍ക്കാരിന് പോരായ്മയുണ്ടെന്ന് സൂചിപ്പിക്കാന്‍ പോലും എം സ്വരാജ് തയ്യാറായില്ലെന്നും അൻവർ പറഞ്ഞു.