HONESTY NEWS ADS

ഉപയോഗിച്ച സാംസങ് ഗ്യാലക്‌സി എസ് 21 വിറ്റ് പറ്റിച്ചു; ഓണ്‍ലൈന്‍ വ്യാപാരിക്ക് 70000 രൂപ പിഴ ചുമത്തി കോടതി

ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്ത ഓണ്‍ലൈന്‍ വ്യാപാരിക്ക് പിഴ

ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്ത ഓണ്‍ലൈന്‍ വ്യാപാരിക്ക് പിഴ ചുമത്തി എറണാകുളം ജില്ലാ ഉപഭോക്തൃ പരിഹാര കോടതി. പഴയതും കേടായതുമായ മൊബൈല്‍ ഫോണ്‍ നല്‍കി കബളിപ്പിക്കുകയും പിന്നീട് ഫോണ്‍ തിരികെ എടുത്ത ശേഷം പണം തിരിച്ച് നല്‍കാതിരിക്കുകയും ചെയ്തതിനാണ് ഓണ്‍ലൈന്‍ വ്യാപാരിക്ക് 70,000 രൂപ പിഴ ചുമത്തിയത്. ചെന്നൈ ആസ്ഥാനമായ ലാപ്ടോപ്സോണ്‍ എന്ന സ്ഥാപനത്തിനെതിരായാണ് ഉപഭോക്താവ് പരാതി നല്‍കിയത്.


ഉപഭോക്താവിനെ കമ്പളിപ്പിച്ചത് അധാര്‍മ്മികമായ വ്യാപാര രീതിയാണെന്നും ഇത് ഉപഭോക്തൃ അവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഫോണിന്റെ വിലയായ 55,000 രൂപയും നഷ്ടപരിഹാരം, കോടതി ചെലവ് ഇനങ്ങളില്‍ 15,000 രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവിടുകയായിരുന്നു. പരാതിക്കാരന് വേണ്ടി അഭിഭാഷകന്‍ സിജോ ജോര്‍ജാണ് കോടതിയില്‍ ഹാജരായത്.


2023 ഏപ്രിലിലാണ് സംഭവം. കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കെ എസ് മാരിയപ്പനാണ് തട്ടിപ്പിനിരയായത്. മാരിയപ്പന്‍ ഓണ്‍ലൈനിലൂടെ 55,000 രൂപക്ക് വാങ്ങിയ സാംസങ് ഗാലക്‌സി എസ്21 മൊബൈലിന് പ്രശ്‌നം കണ്ടെത്തിയിരുന്നു. ഫോണില്‍ നേരത്തെ ഉപയോഗിച്ചതിന്റെ പഴക്കവും ഗുണനിലവാരമില്ലായ്മയും കണ്ടെത്തുകയായിരുന്നു. മാത്രവുമല്ല, താന്‍ അധികമായി ഓര്‍ഡര്‍ ചെയ്ത ആക്‌സസറികളും ഫോണിനൊപ്പം ഇല്ലായിരുന്നു.


എന്നാല്‍ സംഭവം അറിയിച്ചെങ്കിലും വ്യാപാരി ആദ്യം പണം തിരിച്ച് നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. പിന്നീട് ഫോണ്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ ഉപഭോക്താവ് ഫോണും കവര്‍ ലെറ്ററും കൊറിയറില്‍ അയച്ചുവെങ്കിലും വ്യാപാരി പണം തിരികെ നല്‍കിയില്ല. ഇയാള്‍ മാരിയപ്പനെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS