
തൃശ്ശൂരിൽ ലഹരിപാർട്ടിക്കിടെ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. കൊലക്കേസ് പ്രതി ബ്രഹ്മജിത്തിൻ്റെ നേതൃത്വത്തിലായിരുന്നു പൊലീസിനെതിരെ ആക്രമണം നടന്നത്. നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.
ഗ്രേഡ് എസ്ഐ ജയൻ, സീനിയർ സിപിഒ അജു, സിപിഒമാരായ ഷനോജ്, ശ്യാം എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയായിരുന്നു ആക്രമണം. നല്ലെങ്കരയിൽ സഹോദരങ്ങളായ അൽത്താഫും അഹദുമാണ് ബെർത്ത്ഡെ പാർട്ടി സംഘടിപ്പിച്ചത്. സുഹൃത്തുക്കളായ ബ്രഹ്മജിത്തും എബിനും അഷ്ലിനും ഷാർബലും ബെർത്ത് ഡെ പാർട്ടിക്ക് എത്തിയിരുന്നു. അൽത്താഫിൻ്റെ വീടിന് അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ നടന്ന ബർത്ത്ഡെ പാർട്ടിക്കിടെ സംഘം ലഹരി ഉപയോഗിക്കുകയായിരുന്നു. പിന്നീട് വീട്ടിലേയ്ക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലേയ്ക്ക് എത്തുകയായിരുന്നു. അൽത്താഫിൻ്റെ വീടിന് സമീപത്തേയ്ക്ക് എത്തിയ സംഘം തുടർന്ന് ഏറ്റുമുട്ടകയായിരുന്നു. ഭയന്ന് പോയ അൽത്താഫിന്റെ മാതാവ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.
ലഹരിപാർട്ടി നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിച്ചേർന്ന പൊലീസ് സംഘത്തിന് നേരെ അക്രമിസംഘം വടിവാളും കമ്പിവടികളുമായെത്തി ആക്രമിക്കുകയായിരുന്നു. മൂന്ന് പൊലീസ് ജീപ്പുകൾ സംഘം അടിച്ച് തകർത്തു. തുടർന്ന് കൂടുതൽ പോലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്. ബ്രഹ്മജിത്ത് കൊലപാതകം ഉൾപ്പെടെ എട്ടു കേസുകളിൽ പ്രതിയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.