
കൊച്ചിയിൽ ലോറിയിൽ നിന്നും ആഡംബർ കാർ ഇറക്കുന്നതിനിടെ കാറിനടിയിൽപ്പെട്ട് ഷോറൂം ജീവനക്കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ എറണാകുളം കളക്ടർക്ക് നിർദേശം നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്. കാർ ഡീലർമാരുടെ പരാതിയെ തുടർന്നാണ് നടപടി. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. അപകട കാരണം മാനുഷിക പിഴവോ യന്ത്രതകരാറാണോ എന്നതിലാണ് അന്വേഷണം. ഇതിനിടെ വാഹനം ഇറക്കാനെത്തിയത് പത്തുവർഷത്തിലധികം പ്രവർത്തനപരിചയമുളളവരെന്നാണ് സിഐടിയു കാർ ഡ്രൈവേഴ്സ് യൂണിയന്റെ വിശദീകരണം.
കൊച്ചി ചളിക്കവട്ടത്ത് ലോറിയിൽ നിന്നും ആഡംബര കാർ ഇറക്കുന്നതിനിടെ മട്ടാഞ്ചേരി സ്വദേശി റോഷൻ ആന്റണി സേവ്യർ എന്ന ഷോറൂം ജീവനക്കാരൻ മരിച്ചസംഭവത്തിൽ വിശദമായ അന്വേഷണത്തിലേക്ക് കടക്കുകയാണ് പാലാരിവട്ടം പോലീസ്. അപകടത്തിന് പിന്നാലെ കാർ ഇറക്കാൻ എത്തിയ തൊഴിലാളികളുടെ പ്രവർത്തനപരിചയത്തിലടക്കം ചോദ്യങ്ങളുയർന്നിരുന്നു. യൂണിയൻ തൊഴിലാളികളായ അൻഷാദും അനീഷുമായിരുന്നു കാർ ഇറക്കാനെത്തിയത്. ഇരുവരും മുൻപ് ഇതേ യാർഡിലടക്കം കാറുകൾ ഇറക്കിയിരുന്നതായും അപകടകാരണം അന്വേഷിക്കണമെന്നും സിഐടിയു കാർ ഡ്രൈവേർസ് യൂണിയൻ ഇടപ്പളളി മേഖലസെക്രട്ടറി എൻപി തോമസ് പറഞ്ഞു.
അപകടം നടന്ന ദിവസം അൻഷാദായിരുന്നു ലോറിയിൽ നിന്നും ഇറക്കുന്ന കാറിന്റെ നിയന്ത്രണം ഏറ്റെടുത്തത്. അനീഷും റോഷനും വശങ്ങളിൽ നിർദേശം നൽകാനായും നിന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ട കാർ ഇരുവർക്കും നേരെ പാഞ്ഞെത്തിയത്. അപകടമെന്ന് മനസിലാക്കും മുൻപ് റോഷന്റെ മേൽ കാർ കയറി ഇറങ്ങി. കാർ വീണ്ടും പിന്നോട്ട് നീങ്ങി യാർഡിന് ചുറ്റുമുള്ള ഇരുമ്പുവേലിയിയും റോഡിന് വശത്തെ വൈദ്യുതി പോസ്‌റ്റുകളിലും ഇടിച്ചുനിന്നു. റോഷനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലനാരിഴക്ക് രക്ഷപ്പെട്ട അനീഷിന് നെറ്റിയിലും കൈക്കും പരുക്കേറ്റു. കാറിന്റെ പിൻവശം പൂർണമായും തകർന്നു. ടയറുകളും പൊട്ടി. തകർന്നത് നാലുകോടിവരെ വിലമതിക്കുന്ന റേഞ്ച് റോവർ വോഗ്. ലോറിയിൽ നിന്നും കാർ ഇറക്കുമ്പോൾ ഷിപ്പിംങ് മോഡിലേക്ക് കാർ മാറിയിരുന്നോ എന്നതിലടക്കം അന്വേഷണം ആവശ്യമാണ്. മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തും. ചികിത്സയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തിയതായും അന്വേഷണം തുടരുന്നുവെന്നും പോലീസ് പറഞ്ഞു. അൻഷാദിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.