
തൃശൂർ മേലൂർ സ്വദേശിയായ വീട്ടമ്മയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് പണം തട്ടിയെടുത്തു. ഒന്നര ദിവസം വീട്ടമ്മയെ ഓൺലൈനിൽ വീഡിയോ കോളിൽ ബന്ദിയാക്കിയാണ് പണം തട്ടിയത്. മേലൂർ സ്വദേശി ട്രീസയാണ് തട്ടിപ്പിനിരയായത്. പോലീസ് വസ്ത്രം ധരിച്ച് വീഡിയോ കോളിൽ എത്തിയ ആളാണ് പണം തട്ടിയത്. നാല്പതിനായിരം രൂപയാണ് നഷ്ടമായത്.
വീഡിയോ കോളിൽ പോലീസ് വേഷം ധരിച്ചെത്തിയ അക്കൗണ്ടിലെ പണം കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെ മുറിക്ക് പുറത്ത് ഇറങ്ങരുത് എന്നായിരുന്നു തട്ടിപ്പ് നടത്തിയ ആളുടെ നിർദേശം. ട്രീസയുടെ ഐഡിയ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചുവെന്നും പോലീസ് നടപടി ആണെന്നും പറഞ്ഞാണ് പണം കൈമാറ്റം ചെയ്യിപ്പിച്ചത്.
ഡിജിറ്റൽ അറസ്റ്റ് ചെയ്‌തെന്ന് വിശ്വസിപ്പിച്ച ശേഷം കൈവശമുള്ള പണം അക്കൗണ്ടിലേക്ക് നൽകാൻ നിർദേശിച്ചു. എന്നാൽ ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് അക്കൗണ്ട് നമ്പർ നൽകിയ ശേഷം ബാങ്കിൽ നിന്ന് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപയുടെ ചെക്കുമായി ബാങ്കിലെത്തിയപ്പോൾ ഈ പണം ട്രാൻസ്ഫർ ചെയ്യാൻ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു. വീട്ടിൽ മടങ്ങിയെത്തി പണം ട്രാൻസ്ഫർ ചെയ്യാൻ പറ്റിയില്ലെന്ന് അറിയിച്ചു.
പിന്നാലെ ഗൂഗിൾ പേ വഴി ചെറിയ തുകകളായി 40,000 രൂപ ട്രാൻസ്ഫർ ചെയ്ത് മേടിക്കുകയായിരുന്നു. ഈ സമയത്താണ് തട്ടിപ്പാണെന്ന് സംശയം തോന്നി സമീപത്തെ വ്യക്തിയോട് കാര്യം പറഞ്ഞതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്. സംഭവത്തിൽ സൈബർ പൊലീസിന് അടക്കം ട്രീസ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.