
ഇടുക്കി ജില്ലാ ആസ്ഥാന മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ അടച്ച് പൂട്ടിയ വനം വകുപ്പ് നടപടിക്കെതിരെ വായനാദിനത്തിൽ ഒറ്റയാൾ മഴ നനയൽ സമരം. ഇടുക്കി വാഴത്തോപ്പ് സ്വദേശിയും സ്സോഷ്യൽ ഹ്യൂമൻ ജസ്റ്റിസ് ആൻ്റ് നേച്ചർ ചെയർമാനുമായ പി എൽ നിസാമുദ്ദീൻ ആണ് ചെറുതോണി ട്രാഫിക് ജംഷനിൽ വ്യത്യസ്ത സമരം നടത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി മുതൽ ഏഴ് മണി വരെയായിരുന്നു സമരം.
ജില്ലാ ആസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ വൈരാഗ്യ ബുദ്ധിയോടെ ദൈനംദിനം അടച്ച് പൂട്ടുമ്പോഴും അതിനെതിരെ പ്രസ്താവനയിക്കൂടിപ്പോലും പ്രതികരിക്കാത്ത ബന്ധപ്പെട്ട ജില്ലയിലെ മന്ത്രിയടക്കമുള്ള ജനപ്രതിനിധികളുടെ നിലപാടിനെതിരെ ആയിരുന്നു സമരം. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സമരം ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ എൻ.ജെ വർഗീസ് ഉത്ഘാടനം ചെയ്തു.
ജില്ലാ ആസ്ഥാനമായ പൈനാവ്, ചെറുതോണി ഉൾപ്പെടുന്ന ഭാഗങ്ങളിലെ പ്രദനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രദേശത്തെ വനഭൂമികളിലാണ് സ്ഥിതിചെയ്യുന്നത്. പരിസ്ഥിതി സൗഹൃദ രീതിയിൽ ഫീസ് ഈടാക്കി സന്ദർശ സൗകര്യവും,സംരക്ഷണവും ഒരുക്കുന്നതിന് പകരം ഈ പ്രദേശങ്ങൾ സമീപകാലത്തായി സന്ദർശകരെ പ്രവേശിപ്പിക്കാതെ അടച്ചു പൂട്ടിക്കൊണ്ടിരിക്കുകയാണ്. അറിയാതെ പോലും ഇവിടം സന്ദർശിക്കുന്നവരെ,വനത്തിൽ അതിക്രമിച്ച് കയറുന്നവരുടെ ലിസ്റ്റിൽ പെടുത്തി കേസെടുത്ത് ജയിലലടക്കും എന്ന ഭീക്ഷണി ഉയർത്തി ഉത്തരവിറക്കിയിരിക്കുകയാണ് വനം വകുപ്പ്. ഇടുക്കി ഡാമിന്റെ മനോഹര ദൃശ്യം പകരുന്ന മന്ത്രപ്പാറ വിനോദ സഞ്ചാര കേന്ദ്രം ഒരാഴ്ചക്ക് മുമ്പാണ് അടച്ച് പൂട്ടിയത്. ഇടുക്കി - ചെറുതോണി അണക്കെട്ടുകൾ സഞ്ചാരികൾക്ക് ഇപ്പോൾ കാണാൻ അനുമതിയില്ല. ചെറുതോണി ഡാമിൽ പ്രവേശിച്ച ഒരു രാജ്യദ്രോഹി അണക്കെട്ടിലെ ഷട്ടറിൻ്റെ റാഡറിൽ ഗ്രീസ് ഒഴിക്കുകയും, വിളക്കുകാലുകളിൽ താഴിട്ട് പൂട്ടുകയും ചെയ്തതോടെ ഇങ്ങോട്ടുള്ള പ്രവേശനം കർശനമായി നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ പ്രതിയെ പിടികൂടാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. അഥവാ അണക്കെട്ടിൽ പ്രവേശനം അനുവദിക്കുന്ന സാഹചര്യമുണ്ടായാൽ -ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ആയിരത്തിൽ താഴെ പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ - അതും നിലച്ച അവസ്ഥയിലാണ്. ഇക്കാര്യമറിയാതെ ഇവിടെയെത്തുന്ന ആയിരക്കണക്കിന് ആളുകളാണ് അണക്കെട്ട് കാണാൻ കഴിയാതെ നിരാശരായി മടങ്ങുന്നത്. അതേസമയം ഇടുക്കി പദ്ധതിയുടെ ഭാഗമായ കുളമാവ് അണക്കെട്ടിലൂടെ ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്ന് പോകുന്നത്. മുൻപ് ചെറുതോണി അണക്കെട്ട് കൗണ്ടറിൽ നിന്നും പാസെടുത്ത് ഇടുക്കി അണക്കെട്ടു വരെ വൈശാലി ഗുഹയുടെ കാഴ്ചകൾ കണ്ട് കാൽനട സാധ്യമായിരുന്നെങ്കിൽ ഇപ്പോൾ അത് അനുവദിക്കുന്നില്ലായെന്നും നിസാമുദ്ദീൻ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ടൂറിസം - വൈദ്യുതി - വനം വകുപ്പുകളും ജില്ലാ ഭരണകൂടവും , ടൂറിസം പ്രമോഷൻ കൗൺസിലും മൗനം വെടിഞ്ഞ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് പി എൽ നിസാമുദ്ദീൻ ആവശ്യപ്പെടുന്നത്.