
ആം ആദ്മി പാർട്ടിയെ കൂടെ നിർത്തി മുന്നണി ഉണ്ടാക്കി അൻവറിന്റെ പരീക്ഷണം. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പിനെ നേരിടുക. സംസ്ഥാനത്ത് മൂന്നാം മുന്നണിയായി മാറുമെന്നാണ് അൻവറിന്റെ അവകാശവാദം.
തൃണമൂലിന്റെ ചിഹ്നം ഒഴിവാക്കാനും തോൽവിയുടെ ഭാരം ഒറ്റക്ക് ചുമക്കാതിരിക്കാനുമായി അൻവർ കണ്ടെത്തിയ മാർഗമാകാം ഈ മുന്നണിയെന്നാണ് വിലയിരുത്തൽ. കേരളത്തിൽ പാർട്ടിക്ക് രജിസ്ട്രേഷനില്ലെന്നും ചിഹ്നം കിട്ടാത്ത സാഹചര്യമുണ്ടായാൽ മറ്റൊരു ചിഹ്നത്തിൽ മത്സരിക്കുമെന്നും അൻവർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അൻവറിന്റെ ചരിത്രം പരിശോധിക്കുന്നില്ലെന്നും അൻവർ ഉയർത്തിയ വിഷയങ്ങൾ മാത്രമാണ് മുന്നണിയിൽ ചേരാൻ മാനദണ്ഡമാക്കിയതെന്നും ആം ആദ്മി നേതൃത്വം വ്യക്തമാക്കി.
അൻവറിന്റെ നാമ നിർദേശ പത്രിക സമർപ്പണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിൽ തൃണമൂൽ ജില്ലാ നേതാക്കൾ പങ്കെടുത്തു. ഈ മുന്നണി ഒരു മൂന്നാം മുന്നണിയായി വളരുമെന്നാണ് ഇരു പാർട്ടികളുടെയും അവകാശവാദം. സമീപകാലത്ത് കൂടുതൽ ചെറുപാർട്ടികൾ മുന്നണിയിലെത്തുമെന്ന് അൻവർ അവകാശപ്പെടുന്നുണ്ട്. പ്രധാനമായും ചെറിയ ദളിത് സംഘടനകൾ പ്രാദേശികമായി ബന്ധിച്ചു നിൽക്കുന്ന ഗ്രൂപ്പുകൾ എന്നിവയാണ് അൻവർ ലക്ഷപ്പെടുന്നത്. അടുത്തു തെരഞ്ഞെടുപ്പിന് മുമ്പ് ഇവയെ തൃണമൂലിൽ ലയിപ്പിക്കാനും അൻവർ ലക്ഷ്യമിടുന്നുണ്ട്.