ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങൾ കൈപ്പാടകലെ എത്തി നിൽക്കുമ്പോഴാണ് പത്തനംതിട്ട പുല്ലാട്ട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായർ അഹമ്മദാബാദിലെ വിമാനാപകടത്തിൽ കൊല്ലപ്പെടുന്നത്. സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് അതിൻ്റെ നടപടിക്രമങ്ങൾക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. സർക്കാർ ജോലിയെന്ന സ്വപ്നം പൂവണിഞ്ഞതിൻ്റെ സന്തോഷത്തിലായിരുന്നു രഞ്ജിത. ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. ജോലിയിൽ പ്രവേശിക്കുന്നതിനെക്കുറിച്ച് സന്തോഷത്തോടെയായിരുന്ന രഞ്ജിതയുടെ പ്രതികരണമെന്നായിരുന്നു അയൽവാസികൾ പറയുന്നത്.
പുല്ലാട്ടെ കുടുംബവീടിന് സമീപം രഞ്ജിത സ്വന്തമായി പണിയുന്ന വീടിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ജൂലൈ മാസത്തിൽ വീട്ടിൽ കയറി താമസിക്കാമെന്ന തീരുമാനത്തിലായിരുന്നു രഞ്ജിത എന്നാണ് സമീപവാസികൾ പറയുന്നത്. ഇതിനിടയിൽ നാട്ടിൽ സർക്കാർ ജോലി കൂടി കിട്ടിയതോടെ ഇരട്ടി സന്തോഷത്തിലായിരുന്നു രഞ്ജിത. രഞ്ജിതയുടെ അമ്മയ്ക്കൊപ്പം നാട്ടിലാണ് ഇവരുടെ രണ്ട് മക്കളുള്ളത്.
നേരത്തെ ഗൾഫ് രാജ്യങ്ങളിൽ നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത ഒരു വർഷം മുമ്പാണ് ലണ്ടനിലേയ്ക്ക് ജോലിക്കായി പോയത്. രോഗബാധിതയായ അമ്മയുടെ ചികിത്സ ഉൾപ്പെടെ കുടുംബത്തിൻ്റെ സംരക്ഷണ ചുമതലയും രഞ്ജിതയാണ് വഹിച്ചിരുന്നതെന്നാണ് സമീപവാസികൾ പറയുന്നു.