
ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. തമിഴ്നാട് ധർമ്മപുരി ഗവൺമെൻറ് മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. മൃതദേഹം ഇന്ന് രാത്രിയോടെ തൃശ്ശൂരിലേക്ക് കൊണ്ടുപോകും. ഏത് പ്രതിസന്ധിയിലും ഷൈൻ ടോം ചാക്കോയ്ക്ക് കരുത്തായി നിന്നിട്ടുള്ളത് അദ്ദേഹത്തിന്റെ കുടുംബമാണ്. ഇപ്പോൾ ഷൈനിന്റെ ചികിത്സയ്ക്കായുള്ള യാത്രയ്ക്കിടയിലാണ് അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ട പിതാവിനെ നഷ്ടമാകുന്നതും.
മകന്റെ വളർച്ചയിൽ ഏറെ അഭിമാനിച്ച ഒരു പിതാവാണ് ചാക്കോ. ഷൈനിന്റെ പേരിൽ ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ നിയമപോരാട്ടത്തിന് മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു പിതാവ്. ഷൈൻ ടോം ചാക്കോയെന്ന് നടനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പിതാവ് വഹിച്ച പങ്ക് ചെറുതല്ല. കുടുംബത്തെ സ്‌നേഹിക്കുന്നതിൽ ഷൈൻ എന്നും മുൻപിലാണെന്നാണ് ചാക്കോ അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുള്ളത്. ഷൈനിന്റെ ഡാഡിയാണെങ്കിലും പലപ്പോഴും ഞാൻ ഷെനിന്റെ മാനേജർ കൂടി ആണെന്ന് ചാക്കോ പറഞ്ഞിരുന്നു. കരിയറിൽ ഷൈൻ മുന്നോട്ടുപോകുമ്പോൾ അവനെ തളർത്താനാണ് പലരും ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. അൽപസമയത്തിനകം ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം. ഷൈനിൻ്റെ അമ്മയുടെ ഇടുപ്പിനു പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. സഹോദരനും അസിസ്‌റ്റൻ്റിനും കൈകൾക്ക് പരുക്കുണ്ട്. ഇവരെല്ലാം ധർമപുരി ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
തൊടുപുഴയിലെ ലഹരി വിമുക്‌ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം ഷൈൻ ഷൂട്ടിങ്ങിൽ പങ്കെടുത്തിരുന്നു. തുടർ ചികിത്സക്കായാണ് കുടുംബസമേതം ബെംഗളൂരിലേക്ക് പോയത് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. സേലം- ധർമപുരി – ഹൊസൂർ – ബെംഗളൂരു ദേശീയപാതയിൽ സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയിലാണ് ഈ അപകടവും സംഭവിച്ചത്. പിതാവിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മൃതദേഹത്തിനൊപ്പം ഷൈനും കുടുംബവും കൊച്ചിയിലെത്തി തുടർചികിത്സ നേടുമെന്നാണ് വിവരം.