
ജാമ്യത്തിലറങ്ങി മുങ്ങി നടന്ന നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റു ചെയ്തു . ഇടുക്കി ചുരുളി സ്വദേശി ഊമ്പക്കാട്ട് ജിന്റോ വർക്കി (40) യാണ് അറസ്റ്റിലായത്. ഇടുക്കി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മിനിസ്ട്രേറ്റ് കോടതിയിൽ നിന്നും ഇയാളുടെ പേരിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്ന് പോലീസ് പ്രത്യേക സ്ക്വാഡ് രുപീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതി പിടിയിലായത്. കേരളത്തിലെ തട്ടിപ്പുസംഘത്തിലെ പ്രധാന കണ്ണിയാണ് ജിന്റോയെന്ന് പൊലീസ് പറയുന്നു.
ഈരാറ്റുപേട്ടയിലെ ഹൈറേഞ്ച് സ്പൈസസ് ഉടമയുടെ മകനിൽ നിന്നും 13534 കിലോ ഉണക്കമഞ്ഞൾ വാങ്ങി 1023170 രൂപയുടെ വ്യാജ ചെക്കു നൽകി കബളിപ്പിച്ചതിന് 2015 ൽ ഇയാളെ മുവാറ്റുപുഴ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 2013 ൽ കൊച്ചിയിലെ സ്വകാര്യ വാഹന വായ്പ സ്ഥാപനത്തിൻ നിന്നും വ്യാജ വിലാസത്തിൽ വാഹനങ്ങൾ വാങ്ങിയ ശേഷം പൊളിച്ചു വിറ്റ കേസിലും, മുവാറ്റുപുഴ മഹേന്ദ്ര ഫൈനാസിൽ നിന്നും വാഹനം വാങ്ങി പണമടക്കാതെ പൊളിച്ചു വിറ്റ കേസിലും, വാഴക്കുളത്ത് വീടും പുരയിടവും അഡ്വാൻസ് കൊടുത്തുവാങ്ങിയ ശേഷം മറിച്ചു വിറ്റ കേസിലും, രാജാക്കാട് സ്വദേശിയുടെ വാഹനം പൊളിച്ച് വിറ്റ കേസിലും ഇയാൾ പ്രതിയാണ്.
2013 ൽ ടാറ്റാ മോട്ടോഴ്സ് ഫിനാൻസ് കമ്പനിയുടെ പരാതിപ്രകാരം നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലായതോടെയാണ് തട്ടിപ്പ് സംഘത്തെക്കുറിച്ച് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. ടാറ്റാ മോട്ടോർ ഫിനാൻസിൻ്റെ വാഴക്കാലായിലുള്ള ഓഫീസിൽ ജിബി ജോസഫ് എന്ന പേരിൽ ജിൻ്റോ വർക്കി വാഹന വായ്പക്കായി അപേക്ഷ നൽകി. എന്നാൽ രേഖയിൽ സംശയം തോന്നിയതിനെത്തുടർന്ന് സ്ഥാപനത്തിൻ്റെ നിയമവിഭാഗം തൃക്കാക്കര അസി: കമ്മിഷണർക്ക് പരാതിനൽകി. തുടർന്ന് അസി: കമ്മിഷണർ ബിജോ അലക്സാണ്ടറിൻ്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആദ്യമായി പ്രതികൾ വലയിലായത്. മുവാറ്റുപുഴ ടാറ്റാ മോട്ടോർ ഫിനാൻസിൻ്റെ ഓഫീസിൽ നിന്ന് ജിബി ജോസഫ്, റോയി പോൾ എന്നീ പേരുകളിൽ ജിൻ്റോ വർക്കി വ്യാജരേഖതയ്യാറാക്കി അപേക്ഷ നൽകി 9 ലക്ഷം രുപാ വീതം വിലവരുന്ന രണ്ട് ടാറ്റാ 909 മോഡൽ ലോറികളും മുവാറ്റുപുഴ മഹീന്ദ്ര ഫിനാൻസിൽ നിന്നും 575000 രൂപാ വിലവരുന്ന മഹീന്ദ്ര ജീപ്പും തട്ടിയെടുത്തു. ലോറികൾ പിന്നീട് കോഴിക്കോട്ടെത്തിച്ച് ജിൻ്റോയുടെ സഹായി റസാക്കിൻ്റെ സഹായത്തോ ടെ പൊളിച്ചു വിൽപന നടത്തി.
ഷോറുമിൽ നിന്നെടുക്കുന്ന വാഹനങ്ങൾ രജിസ്റ്റർ ചെയ്യാതെയാണ് വില്ലന നടത്തുന്നത്. ലോണുകൾ തിരിച്ചടക്കാതെ വന്നതോടെയാണ് സ്ഥാപനം കേസുകൊടുത്തത്. പ്രതികൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം തട്ടിപ്പുകൾ നടത്തിയതായി കണ്ടെത്തി. ജിൻ്റോയുടെ സുഹൃത്തായ ഇടുക്കി സ്വദേശിയാണ് ഇങ്ങനെ വായ്പയെടുക്കാനായി വ്യാജമായി ഡ്രൈവിംഗ് ലൈസൻസും തിരിച്ചറിയൽ കാർഡും ആധാരവും ശരിയാക്കിക്കൊടുത്തിരുന്നത്. ഇങ്ങനെ തട്ടിപ്പുനടത്തിയതിന് ജിൻ്റോയുടെ പേരിലും കോഴിക്കോട് മാവൂർ മതിലകത്തു പറമ്പിൽ റസാക്ക് എന്നയാളുടെ പേരിലും കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. പ്രതികൾ വാഹന വിൽപ്പന സ്ഥാപനങ്ങളിലെ സെയിൽസ് എക്സിക്യൂട്ടുകൾ വഴിയാണ് അപേക്ഷേ നൽകിയിരുന്നത്. ഇവരുടെ പേരിലും അന്വേഷണം നടത്തുന്നുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.