
നെടുങ്കണ്ടത്തിന് സമീപം തൂക്കുപാലത്ത് ഏഴ് കിലോ ചന്ദനവുമായി രണ്ട് പേർ പിടിയിൽ. കമ്പംമെട്ട് തോല്‍ക്കണ്ടം സ്വദേശി പല്ലാമറ്റം സിബിച്ചന്‍(46), കമ്പംമെട്ട് അച്ചക്കട സ്വദേശി പല്ലാമറ്റം സുരേഷ്(45) എന്നിവരാണ് അറസ്റ്റിലായത്. ചെത്തിമിനുക്കിയ 7 കിലോ ചന്ദനതടികള്‍ തൂക്കുപാലത്ത് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വനം വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്.
മുണ്ടിയെരുമയ്ക്ക് സമീപം ദേവഗിരിയിൽ നിന്നും വെട്ടിയ ചന്ദനമരമാണ് പിടികൂടിയതെന്ന് വനം വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം തൂക്കുപാലത്ത് പ്രതികൾ ചന്ദനം വിൽക്കാൻ ആളുകളെ സമീപിച്ചിരുന്നു. ഇതറിഞ്ഞ വനം വകുപ്പ് സംഘം ചന്ദനം വാങ്ങാനെന്ന വ്യാജേന പ്രതികളെ സമീപിക്കുകയായിരുന്നു. തുടർന്ന് സിബിച്ചന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ചന്ദനത്തടികൾ വനം വകുപ്പ് പിടികൂടുകയായിരുന്നു.
കുമളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ റോയി.വി.രാജന്‍,ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജോജി എം.ജേക്കബ്,കല്ലാര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ്, പി.എന്‍.നിഷാദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഇ.എസ്.ഷൈജു, അരുണ്‍ ജോയ്, ജോബിന്‍ ഫ്രാന്‍സിസ്,അജിത്, മനു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.