
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട സംഭവത്തിൽ യാത്രക്കാരിൽ മലയാളിയുമുണ്ടായിരുന്നുവെന്ന് സംശയം. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് അപകടത്തിൽപെട്ടതായി സംശയിക്കുന്നത്. ഇന്നലെയാണ് ഇവർ കോട്ടയത്ത് നിന്ന് പുറപ്പെട്ടതെന്ന് വീട്ടുകാർ വ്യക്തമാക്കുന്നു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
അഹമ്മദാബാദ് വിമാനത്താവളം ഒരറിയിപ്പുണ്ടാകുന്നത് വരെ അടച്ചു, യാത്രക്കാർ എയർലൈനുമായി ബന്ധപ്പെട്ട ശേഷം എയർപോർട്ടിലേക്ക് വരാവൂ എന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു.യാത്രക്കാരുടെ പട്ടികയിൽ 169 ഇന്ത്യക്കാരുണ്ട്. 53 ബ്രിട്ടീഷുകാർ, 7 പോർച്ചുഗീസ് പൗരൻമാർ, കാനഡയിൽ നിന്നുള്ള ഒരാൾ എന്നിങ്ങനെയാണ് യാത്രക്കാരെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ.