
നിരവധി ഇരുചക്ര വാഹന മോഷണ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കൾ പിടിയിൽ. മോഷ്ടിച്ച ബൈക്കിൽ പോകുമ്പോൾ അടിമാലിക്ക് സമീപം അപകടത്തിൽ പെട്ടതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും പൊലിസ് പിടിയിൽ ആയത്. ഏതാനും നാളുകൾക്കിടെ ഇടുക്കിയിൽ നിന്ന് കാണാതായ വിവിധ ബൈക്ക് മോഷണ കേസുകളിൽ പ്രതികളാണിവർ.
ഇടുക്കി രാജാക്കാട് മാങ്ങാത്തൊട്ടി സ്വദേശി ഒറ്റപ്ലാക്കൽ അനൂപ്, അണക്കര സ്വ ദേശി വാഴയിൽ ചന്ദ്രപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴിന് ഉടുമ്പഞ്ചോല സ്റ്റേഷൻ പോലിസ് സ്റ്റേഷൻ പരിധിയിലെ മുക്കുടിലിൽ നിന്ന് ഒരു ബൈക്ക് മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടന്നു വരുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
മോഷ്ടിച്ച ബൈക്കിൽ കോതമംഗലത് പോയി തിരികെ വരുന്ന വഴി അടിമാലിക്ക് സമീപത്തു വെച്ച് അപകടത്തിൽ പെട്ടു. പട്രോളിങ്ങിന് എത്തിയ അടിമാലി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മുക്കിടിയിൽ നിന്ന് മോഷ്ടിച്ച ബൈക്ക് ആണ് ഇവരുടെ കൈവശം ഉള്ളതെന്ന് സമ്മതിച്ചു. തുടർന്ന് പ്രതികളെ ഉടുമ്പൻചോല പൊലീസിന് കൈമാറി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇടുക്കിയിലെ വിവിധ മേഖലകളിൽ നിന്നും ഇരുവരും ചേർന്ന് ബൈക്ക് മോഷ്ടിച്ചു കടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചത്.
രാജാക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് രണ്ട് ബൈക്കുകളും കുമളി ചക്കുപളത്തു നിന്ന് രണ്ട് ബൈക്കുകളും ഇവർ മോഷ്ടിച്ചിട്ടുണ്ട്. മറ്റ് മേഖലകളിൽ നിന്നും അടുത്തയിടെ ഇരു ചക്ര വാഹനങ്ങൾ നഷ്ടപെട്ട സംഭവങ്ങളിൽ പ്രതികൾക്ക് പങ്കുണ്ടോയെന്നും സംഘത്തിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പോലിസ് അന്വേഷിച്ചു വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.