
കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ കോടതിയില്‍ ഉപ്പുതറ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കിഴുകാനം മുന്‍ സെക്ഷന്‍ ഫോറസ്റ്റര്‍ ടി. അനില്‍കുമാര്‍, ഇടുക്കി മുന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ (ഡിഎഫ്ഒ) ബി.രാഹുല്‍ ഉള്‍പ്പെടെ വനംവകുപ്പിലെ 13 ഉദ്യോഗസ്ഥരാണ് പ്രതികള്‍. അനില്‍കുമാറാണ് ഒന്നാംപ്രതി. ബി.രാഹുല്‍ 11-ാം പ്രതിയാണ്. അന്വേഷണം നടക്കുന്നതിനിടെ മരിച്ച വനംവകുപ്പ് വാച്ചര്‍ ഭാസ്‌കരന്‍ ഒന്‍പതാംപ്രതിയാണ്. കണ്ണംപടി മുല്ല ഗ്രാമത്തിലെ സരുണ്‍ സജിയെയാണ് കള്ളക്കേസില്‍ കുടുക്കി 10 ദിവസം ജയിലിലാക്കിയത്.
2022 സെപ്റ്റംബർ 20-നാണ് സംഭവം. സരുണിൻ്റെ ഓട്ടോറിക്ഷയിൽനിന്ന് കാട്ടിറച്ചി പിടിച്ചെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ സ്ഥലത്തില്ലാതിരുന്ന സരുണിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പരാതി ഉയർന്നു. കസ്റ്റഡിയിൽ മർദനമേറ്റെന്നും ആക്ഷേപം വന്നു.
10 ദിവസം കഴിഞ്ഞാണ് സരുണിന് ജാമ്യം കിട്ടിയത്. സരുൺ, കേരള ഉള്ളാട മഹാസഭയുടെ സഹായത്തോടെ പോരാട്ടം തുടങ്ങി. ഗോത്രവർഗ-മനുഷ്യാവകാശ കമ്മിഷനുകളും വിഷയത്തിൽ ഇടപെട്ടു. സർക്കാർ ഉത്തരവുപ്രകാരം വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണത്തിൽ, കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി.
തുടർന്ന് ഡിഎഫ്‌ഒ ഉൾപ്പടെ 13 പേരെ സസ്പെൻഡ് ചെയ്‌തു. ഇവർക്കെതിരേ പട്ടികജാതി- പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം ഉപ്പുതറ പോലീസ് കേസും എടുത്തു. ഡിഎഫ്‌ഒ ഒഴിച്ചുള്ള 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിഎഫ്‌ഒ, സുപ്രിംകോടതിയിൽനിന്ന് ജാമ്യം നേടി. ഇതിനിടെ, വനംവകുപ്പ് പിടിച്ചെടുത്ത മാംസം കാട്ടിറച്ചിയല്ലെന്ന ശാസ്ത്രീയ പരിശോധനാഫലവും വന്നു. തുടർന്ന്, സരുണിനെതിരേ എടുത്ത കേസ് വനംവകുപ്പ് പിൻവലിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.