
തിരുവനന്തപുരത്ത് സർക്കാർ ഓഫീസിൽ മാധ്യമപ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കവടിയാറിലെ റീസർവേ ഓഫീസ് കെട്ടിടത്തിലാണ് മലയാള മനോരമ പ്രാദേശിക ലേഖകൻ ആനാട് ശശിയുടെ മൃതദേഹം കണ്ടെത്തിയത്. മുണ്ടേല രാജീവ് ഗാന്ധി സഹകരണ സംഘത്തിൽ നിക്ഷേപിച്ച 1.67 കോടി രൂപ തിരികെ ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചന.
കോൺഗ്രസ് ഭരണസമിതി നേതൃത്വം നൽകുന്ന മുണ്ടേല റസിഡൻ്റ്സ് സഹകരണ സംഘത്തിൽ ഇദ്ദേഹം 1.67 കോടി രൂപ നിക്ഷേപിച്ചിരുന്നു. അതു തിരികെ ലഭിക്കാത്തതോടെ മാനസികമായി തകർന്നു. ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. മുണ്ടേല രാജീവ് ഗാന്ധി സഹകരണ സംഘത്തിൻ്റെ പ്രസിഡന്റും നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതയും അതുമായി ബന്ധപ്പെട്ടുള്ള മാനസിക സമ്മർദ്ദങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്‌റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കൈമാറി. ആനാട് ശശിയുടെ മരണത്തിൽ മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരും ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.