
ആലപ്പുഴ ഡിവൈഎസ്‌പി എം ആർ മധു ബാബുവിന് സംസ്ഥാന പോലിസ് മേധാവിയുടെ പ്രശംസാ പത്രം. കുറുവാ സംഘത്തെ പിടികൂടി കേരളത്തിൽ എത്തിക്കാൻ പ്രവർത്തിച്ചതിനാണ് പ്രശംസ. സംഘത്തിലെ 18 പോലിസ് ഉദ്യോഗസ്ഥർക്കാണ് അംഗീകാരം ലഭിച്ചത്. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി. അന്വേഷണത്തിനു മേൽനോട്ടം വഹിച്ച എംആർ മധു ബാബു ഉൾപ്പടെ പൊലീസ് ഉദ്യോഗസ്ഥർക്കാണ് പ്രശംസാ പത്രം.
എന്നാൽ ആലപ്പുഴ ഡിവൈഎസ്‍പിയായ എംആര്‍ മധുബാബു കടുത്ത ആരോപണങ്ങളുടെ നിഴലിൽ നിൽക്കുമ്പോഴാണ് ഈ പ്രശംസ തേടി എത്തുന്നത്. മധുബാബു കോന്നി സിഐ ആയിരിക്കെ നിരവധി കേസുകളിൽ പെടുത്തിയെന്നും ക്രൂരമായി ഉപദ്രവിച്ചുവെന്നും വിജയൻ ആചാരി എന്നയാൾ ആരോപണം ഉന്നയിച്ചിരുന്നു. മോഷണ സ്വര്‍ണം വാങ്ങിയെന്ന് പറഞ്ഞ് ഉപദ്രവിച്ചുവെന്നും മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചെന്നും വിജയൻ ആചാരി പറഞ്ഞു.
തന്‍റെ ജീവിതം വഴിമുട്ടിച്ച വ്യക്തിയാണ് മധുബാബു. കോടതിയിലേക്ക് പോകുമ്പോഴും ഭീഷണിപ്പെടുത്തി. പേടിച്ചിട്ടാണ് താൻ പൊലീസിനെതിരെ പരാതി കൊടുക്കാതിരുന്നത്. പത്തനംതിട്ട ജില്ലയിൽ താൻ കയറിയിറങ്ങാത്ത കോടതികളില്ലെന്നും വിജയൻ ആചാരി പറഞ്ഞു. അതേസമയം, തനിക്കെതിരായ വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഒരു ഏമാൻ ആണെന്നും ആലപ്പുഴ ഡിവൈഎസ്‍പി എംആര്‍ മധുബാബു പ്രതികരിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.




