
എല്ലാം എളുപ്പമാക്കുന്നതിന് വേണ്ടി ഇന്ന് നിരവധി ആപ്പുകളാണ് ഉള്ളത്. സാധനങ്ങൾ വാങ്ങാന്‍, ബസ് ബുക്ക് ചെയ്യാന്‍... പക്ഷേ ഇവയൊക്കെ എത്ര മാത്രം പ്രവര്‍ത്തന ക്ഷമമാണെന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും. ഇത്തരമൊരു പ്രശ്നം അനാവരണം ചെയ്ത ജർമ്മന്‍ സഞ്ചാരിയായ അലക്സാണ്ടർ വെല്‍ഡറുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. മൂന്നാറിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് ബുക്ക് ചെയ്ത് എവിടെ നിന്നാണ് പിക്കപ്പ് എന്നറിയാതെ ചങ്ങനാശ്ശേരി നഗരം മൊത്തം ഓടി നടക്കുന്ന അലക്സാണ്ടർ ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെ തനിക്ക് മൂന്നാറിലേക്ക് പോകാനുള്ള കെഎസ്ആര്‍ടിസി ബസ് കണ്ടെത്തുന്നതാണ് വീഡിയോയിലെ വിഷയം. അഞ്ച് ദിവസം മുമ്പ് പങ്കുവച്ച വീഡിയോ ഇതിനകം പത്ത് ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു.
ബസ് തേടിയുള്ള അലച്ചിൽ
ഇന്ത്യയിലെ കേരളത്തിലെ താറുമാറായ രണ്ട് ഡോളറിന്‍റെ ബസ് യാത്ര എന്ന കുറിപ്പോടെയാണ് അലക്സാണ്ടർ തന്‍റെ വീഡിയോ പങ്കുവച്ചത്. ഇന്ത്യയിലെ ഇന്നത്തെ ലോക്കൽ ബസ് യാത്ര എന്ന് പറഞ്ഞ് കൊണ്ടാണ് അലക്സാണ്ടർ തന്‍റെ വീഡിയോ ആരംഭിക്കുന്നത്. അദ്ദേഹം ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ബസിലേക്ക് ഓടുന്നതിനിടെ താന്‍ റെഡ് ബസില്‍ മൂന്നാറിലേക്കുള്ള ബസ് ടിക്കറ്റ് ബുക്ക് ചെയ്തെന്നും എന്നാല്‍, എവിടെ നിന്നാണ് പിക്കപ്പ് എന്ന് അറിയില്ലെന്നും പറയുന്നു. ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റില്‍ കയറി ചെന്ന അദ്ദേഹം താന്‍ മൂന്നാറിലേക്ക് ബസ് ടിക്കറ്റ് ബുക്ക് ചെയ്തെന്നും ബസ് എവിടെയാണ് വരികയെന്നും ചോദിക്കുന്നു.
അവിടെ നിന്നും ലഭിച്ച മറുപടി എന്താണെന്ന് അലക്സാണ്ടർ പറയുന്നില്ലെങ്കിലും അലക്സാണ്ടര്‍ ബസ് സ്റ്റാന്‍റില്‍ നിന്നും പുറത്തേക്ക് വരുന്നതും കാണാം. ഇതിനിടെ ചങ്ങനാശ്ശേരി ബസ് സ്റ്റാന്‍റിലെ മാലിന്യകൂമ്പാരവും കാണാം. ഒടുവില്‍ നിരവധി പേരോട് തന്‍റെ ബസ് എവിടെയാണ് നില്‍ക്കുകയെന്ന് അലക്സാണ്ട അന്വേഷിക്കുന്നു. ഒടുവില്‍ ഒരു പ്രദേശവാസി അദ്ദേഹത്തിന് യഥാര്‍ത്ഥ ബസ് കാണിച്ച് കൊടുക്കുന്നു. കേരളത്തിലെ ജനങ്ങളുടെ സഹകരണം കൊണ്ടാണ് തനിക്ക് ബസ് കിട്ടിയതെന്നും അലക്സാണ്ടർ പറയുന്നു.
രൂക്ഷ വിമശനം
വൈറലായതിന് പിന്നാലെ ചങ്ങനാശ്ശേരി നഗരസഭയെ രൂക്ഷമായി വിമർശിക്കുന്ന കുറിപ്പുകളാണ് വീഡിയോയ്ക്ക് താഴെ എഴുതപ്പെട്ടത്. ലോകം മുഴുവനും നഗരസഭയുടെ ഉത്തരവാദിത്വം കണ്ടെന്നും ചങ്ങനാശ്ശേരി മാത്രമല്ല, കേരളത്തിലെ ഒട്ടുമിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍റുകളുടെയും അവസ്ഥ ഇതുതന്നെയാണെന്നും നിരവധി പേര്‍ പരാതിപ്പെട്ടു. മറ്റ് ചിലര്‍ ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി സ്റ്റാന്‍റിലെ സ്റ്റാഫുകളുടെ അനാസ്ഥയെ കുറിച്ച് പരാതി പറഞ്ഞു.

