ബംഗാൾ ഉൾകടലിനു മുകളിലെ ഡിറ്റ് വാ ചുഴലിക്കാറ്റ് ദുർബലമായി തുടങ്ങിയതോടെ കേരളത്തിന് മുകളിൽ വീണ്ടും കിഴക്കൻ കാറ്റ് അനുകൂലമായ സാഹചര്യമുണ്ടായതോടെ ഇടി മിന്നലോടെയുള്ള മഴ തിരിച്ചെത്തുന്നു. ഒരാഴ്ചയായി ദുർബലമായ തുലാ വർഷ മഴ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങിയിട്ടുണ്ട്. വ്യാപകമായ മഴ സാധ്യതയല്ലെങ്കിലും ഇടിമിന്നലോടുകൂടിയ മഴ ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും പലയിടങ്ങളിലായി ലഭിക്കാൻ സാധ്യതയുണ്ട്. ഏറ്റവും പുതിയ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട്.
അടുത്ത 5 ദിവസത്തെ മഴ സാധ്യത പ്രവചനം
02/12/2025 : പത്തനംതിട്ട, ഇടുക്കി, എറണാകുളം
03/12/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (02/12/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട്, പുതുച്ചേരി തീരങ്ങൾ, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾ, വടക്കൻ ശ്രീലങ്ക, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ നാളെ (03/12/2025) രാവിലെ വരെ മത്സ്യബന്ധനം ഒഴിവാക്കേണ്ടതാണ്.
പ്രത്യേക ജാഗ്രത നിർദേശം
02.12.2025 & 03.12.2025: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്നാട് തീരം, പുതുച്ചേരി, തെക്കൻ ആന്ധ്ര പ്രദേശ് തീരം എന്നിവിടങ്ങളിൽ ഇന്ന് വൈകുന്നേരം വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് നിലനിൽക്കുന്നു. ഇന്ന് വൈകുന്നേരത്തോടു കൂടി കാറ്റിന്റെ വേഗത ക്രമേണ കുറയുകയും, ഡിസംബർ 03 രാവിലെയോടുകൂടി മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും ആകാൻ സാധ്യത.


.jpeg)