
കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വിക്സിത് ഭാരത് റാം ജി ബില്ല് രാജ്യസഭയും പാസാക്കി. ബില്ല് പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാക്കണമെന്നും, കാർഷിക നിയമങ്ങൾ പിൻവലിച്ചത് പോലെ ഈ ബില്ലും പിൻവലിക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എന്നാൽ മല്ലികാർജുൻ ഖാർഗെ സംസാരിക്കുമ്പോൾ റാം റാം വിളിച്ചും ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചും ഭരണപക്ഷം രാജ്യസഭയിൽ ബഹളം ഉണ്ടാക്കി.
കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി ബില്ലിന്റെ പകർപ്പുകൾ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. പാവപ്പെട്ടവരുടെ ക്ഷേമത്തിനു വേണ്ടിയാണ് ബില്ല് കൊണ്ടുവരുന്നത് എന്നും, പ്രതിഷേധിക്കുന്നതിലൂടെ പ്രതിപക്ഷം മഹാത്മാഗാന്ധിയുടെ ആശയങ്ങളെ അവഹേളിക്കുകയാണെന്നും മന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
ബില്ലിലെ ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ടതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് ബില്ല് പാസാക്കിയത്. സഭയിൽ പ്രതിപക്ഷത്തിന്റെ നടപടികളെ അപലപിക്കുന്നു എന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. അതേസമയം ലോക്സഭയിൽ ഇന്ന് ഡൽഹി വായു മലിനീകരണം സംബന്ധിച്ചുള്ള പ്രത്യേക ചർച്ച നടക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

