
മൂന്നാം ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ലെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയെന്നും പ്രോസിക്യൂഷൻ.
യുവതിയാണ് മുറി എടുത്തതെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചേക്കും. രാഹുലിന് വേണ്ടി അഭിഭാഷകന്‍ ശാസ്തമംഗലം അജിത്ത് ഹാജരാകും. വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടേക്കും. കസ്റ്റഡി കാലാവധി അവസാനിച്ച രാഹുലിനെ ഇന്നലെ പത്തനംതിട്ട മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഈ മാസം 24 വരെയാണ് റിമാന്‍ഡ് കാലാവധി.
കഴിഞ്ഞ മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധിയില്‍ തെളിവെടുപ്പും ചോദ്യംചെയ്യലും കാര്യമായി മുന്നോട്ടു പോയില്ല. ബലാത്സംഗം നടന്നതായി പരാതിക്കാരി പറഞ്ഞ തിരുവല്ല ക്ലബ് സെവന്‍ ഹോട്ടലില്‍ മാത്രമാണ് രാഹുലുമായി തെളിവെടുപ്പ് നടത്തിയത്. പരാതിക്കാരിയുമായി ഹോട്ടലില്‍ വച്ച് കണ്ടിരുന്നു എന്നതല്ലാതെ രാഹുല്‍ ഒന്നും വിട്ടു പറഞ്ഞില്ല.
ഒന്നിലധികം ഡിജിറ്റല്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍, മൊബൈല്‍ ഫോണിലെ നിര്‍ണായക ഡാറ്റകള്‍ ലാപ്‌ടോപ്പിലേക്ക് പകര്‍ത്തി സൂക്ഷിച്ചന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍. ഈ ലാപ്‌ടോപ്പ് എവിടെയെന്നും രാഹുല്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയില്ല. അടൂരിലെ വീട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും ലാപ്‌ടോപ്പ് കണ്ടെടുക്കാനും കഴിഞ്ഞില്ല. ഡിജിറ്റല്‍ തെളിവുകളുടെ ശേഖരണത്തിന് പാലക്കാട് പ്രതിയുമായി പോകണമെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ചുരുങ്ങിയ കസ്റ്റഡി കാലാവധിയില്‍ പാലക്കാട് യാത്രയും മുടങ്ങി. ആദ്യ ദിവസം മുതലുണ്ടായ കടുത്ത പ്രതിഷേധങ്ങളും രാഹുലിനെ പുറത്തിറക്കിയുള്ള തെളിവെടുപ്പിന് വെല്ലുവിളിയായി. പത്തനംതിട്ട മജിസ്േ്രടറ്റിന് മുന്നില്‍ ഹാജരാക്കിയ രാഹുലിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്കുള്ള വഴിയില്‍ രാഹുലുമായി വന്ന പൊലീസ് വാഹനത്തിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചീമുട്ട എറിഞ്ഞു.

