ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7.42 ഓടെയാണ് വിമാനത്തിന്റെ സിഗ്നൽ അവസാനമായി ലഭിച്ചത്. തുടർന്ന് നടത്തിയ വ്യാപക തെരച്ചിലിനിടെയാണ് പൈലറ്റുമാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിനുമുമ്പ് വിമാനത്തിന്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഈ ഭാഗം പൂർണമായും കത്തിനശിച്ച നിലയിലായിരുന്നു. അസമിലെ ജോർഹട്ടിൽ നിന്നാണ് സുഖോയ്-30 എംകെഐ യുദ്ധവിമാനം ഇന്നലെ പറന്നുയർന്നത്. പിന്നീട് റഡാറുമായി ബന്ധം നഷ്ടപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിക്കുകയും തുടർന്ന് പ്രദേശത്ത് വ്യാപക തെരച്ചിൽ ആരംഭിക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


