സംസ്ഥാനത്ത് ചൂട് ശക്തമായി തുടരുന്നതിനിടെ ഇടുക്കി ജില്ലയിൽ ഉൾപ്പെടെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവയ്‌ക്കൊപ്പം ഇടുക്കിയിലും ജാഗ്രത നിർദേശം ശക്തമാക്കിയിരിക്കുകയാണ്. ഇടുക്കിയിലെ മൂന്നാറിൽ അൾട്രാവയലറ്റ് ഇൻഡക്സ് എട്ട് രേഖപ്പെടുത്തിയതോടെ ആരോഗ്യഭീഷണിയും ഉയർന്നിരിക്കുകയാണ്.
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും തുടരുന്നു. കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. വിവിധ പ്രദേശങ്ങളിൽ UV ഇൻഡക്സ് ആറും ഏഴും രേഖപ്പെടുത്തിയിട്ടുണ്ട്. ചൂട് കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതല അവലോകന യോഗം ചേരും. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്താൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഉയർന്ന അൾട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പകൽ 10 മണി മുതൽ 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. പുറത്തേക്ക് പോകുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കണമെന്നും, ശരീരം മുഴുവൻ മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. ദീർഘനേരം സൂര്യപ്രകാശത്തിൽ കഴിയുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്ര പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാമെന്നും മുന്നറിയിപ്പ് നൽകി.






