രാജാക്കാട് വട്ടക്കണ്ണിപ്പാറയ്ക്ക് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. തഞ്ചാവൂരിൽ നിന്നും മൂന്നാർ സന്ദർശിക്കാനായി പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. രാജാക്കാട് വട്ടക്കണ്ണിപ്പാറ ഈട്ടിച്ചുവട് വളവിലായിരുന്നു സംഭവം. വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാതയോരത്തെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടം നടന്നയുടനെ ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്ന് രണ്ട് യാത്രക്കാർ താഴേക്ക് തെറിച്ചുവീണു.
ഇടുക്കി രാജാക്കാട് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു: വീഡിയോ വാർത്ത കാണാം... 👇👇👇
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രൈവർക്കും, മൂന്ന് കുട്ടികൾക്കും, സ്ത്രീകൾക്കും ഉൾപ്പെടെ ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. മറ്റുള്ളവർക്ക് സാരമായ പരിക്കുകളാണുള്ളത്.
അതേസമയം, അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഈ വളവിൽ ഇതിന് മുൻപും നിരവധി തവണ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഇവിടെ തകർന്ന ക്രാഷ് ബാരിയറുകൾ പോലും പുനർനിർമ്മിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥരുടെ ഈ കടുത്ത അനാസ്ഥയിൽ ഇനിയും അപകടങ്ങൾ കാണണോ എന്ന ചോദ്യമാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





