ഇടുക്കി കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന മണിയാറൻകുടി വനമേഖലയിൽ നിന്ന് അസ്ഥികൂടാവസ്ഥയിലുള്ള മൃതദേഹം കണ്ടെത്തി. കോട്ടുപാളാ വനത്തിനുള്ളിലാണ് പൂർണ്ണമായും അഴുകിയ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബർ മാസം മുതൽ പ്രദേശത്തുനിന്ന് കാണാതായ മണിയാറൻകുടി സ്വദേശിയുടേതാണ് ഈ മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം.
വനത്തിനുള്ളിൽ മൃതദേഹം കണ്ട വിവരമറിഞ്ഞ് കഞ്ഞിക്കുഴി പോലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന നടത്തി. മാസങ്ങളോളം പഴക്കമുള്ളതിനാൽ മൃതദേഹം അസ്ഥികൂടം മാത്രമായ അവസ്ഥയിലായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും പരിശോധിച്ചതിൽ നിന്നാണ് ഇത് കാണാതായ വ്യക്തിയുടേതാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത്.
എന്നാൽ, ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ നടപടികൾക്ക് ശേഷമേ പോലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ. നാളെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും. സംഭവത്തിൽ കഞ്ഞിക്കുഴി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





