ഇടുക്കി ചെമ്മണ്ണാറിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് താഴ്ചയിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഉടുമ്പൻചോല സ്വദേശി സിനു ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ മേലെ ചെമ്മണ്ണാർ ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. വട്ടപ്പാറ ഭാഗത്തുനിന്നും ഉടുമ്പൻചോലയിലേക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ജംഗ്ഷനിലെ സെന്റ്. മേരിസ് യാക്കോബായ പള്ളിയുടെ ചാപ്പലിന്റെ നേർച്ചപ്പെട്ടി ഇടിച്ചുതെറിപ്പിച്ച ശേഷം സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലേക്ക് പതിക്കുകയായിരുന്നു.
വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിനുവിന്റെ ജീവൻ രക്ഷിക്കാനായില്ല. സിനുവിന്റെ ദേഹത്തൂടെ ജീപ്പ് കയറിയിറങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. നിലവിൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. ഈ പ്രദേശത്ത് മുൻപും സമാനമായ രീതിയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുത്തിറക്കവും വളവുകളും നിറഞ്ഞ ഈ ഭാഗത്ത് സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന പരാതിയും ശക്തമാണ്.





