കഞ്ഞിക്കുഴി ചുരുളിപ്പതാൽ മൈക്കിൾ സിറ്റിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കല്ലുമാലിക്കൽ വീട്ടിൽ പാപ്പച്ചന്റെ മകൻ രാജനാണ് കൊല്ലപ്പെട്ടത്. ഇരുപത്തിയാറ് വയസ്സായിരുന്നു. വ്യാഴാഴ്ച രാത്രി പത്തരയോടെ രാജന്റെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ രാജന്റെ ബന്ധുവും അയൽവാസിയുമായ അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാജന്റെ പിതാവിന്റെ സഹോദരിയുടെ മകനായ അനൂപാണ് പ്രതി. കുടുംബ പ്രശ്നങ്ങളെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക സൂചന. തടിപ്പണിക്കാരനായ രാജനും കഞ്ഞിക്കുഴിയിലെ ചിക്കൻ സെന്ററിൽ ജോലി ചെയ്യുന്ന അനൂപും തമ്മിൽ വീട്ടിൽ വെച്ച് വാക്കേറ്റമുണ്ടാവുകയും പിന്നാലെ അനൂപ് രാജനെ കുത്തുകയുമായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി അനൂപിനെ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കഞ്ഞിക്കുഴി പോലീസ് കസ്റ്റഡിയിലെടുത്തു. രാജന്റെ മൃതദേഹം നിലവിൽ ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





