ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കാഞ്ഞാർ വാട്ടർ തീം പാർക്ക് അധികൃതരുടെ അവഗണന മൂലം നശിക്കുന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ഈ പാർക്ക് നന്നാക്കുകയോ അല്ലെങ്കിൽ പരിപാലനത്തിനായി മറ്റാരെയെങ്കിലും ഏൽപ്പിക്കുകയോ ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മലങ്കര ജലാശയത്തോട് ചേർന്ന് നിർമ്മിച്ച ഈ പാർക്ക് 2015 ഒക്ടോബർ 3-നാണ് ഉദ്ഘാടനം ചെയ്തത്. ചുറ്റുവേലിയും ഗേറ്റും ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കായി ലക്ഷങ്ങളാണ് അന്ന് ചെലവഴിച്ചത്. എന്നാൽ നിലവിൽ പാർക്കിനുള്ളിൽ പോത്തിനേയും മറ്റ് നാൽക്കാലികളേയും കെട്ടി തീറ്റുന്ന അവസ്ഥയാണ്. വിനോദസഞ്ചാരികൾക്കായി ഇരിക്കാനോ വിശ്രമിക്കാനോ ഉള്ള സൗകര്യങ്ങളോ, കുടിവെള്ളമോ, ശൗചാലയമോ ഇവിടെ ഒരുക്കിയിട്ടില്ല.
പാർക്കിലെ കാട് വെട്ടിത്തെളിക്കാൻ പോലും അധികൃതർ തയ്യാറാകാത്തതിനാൽ യാത്രക്കാർ മാലിന്യം തള്ളാനുള്ള ഇടമായി ഇവിടം മാറ്റിക്കഴിഞ്ഞു. പാർക്കിന്റെ ശോച്യാവസ്ഥ കണ്ട് ഇത് വിട്ടുനൽകണമെന്ന് അറക്കുളം ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കാൻ അധികൃതർ തയ്യാറായില്ല.
മൂലമറ്റം വലിയാറിന്റെ തീരവും മലങ്കര ജലാശയത്തിന്റെ ഭംഗിയും ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ വരവേൽക്കുന്നത് കാടുപിടിച്ചു കിടക്കുന്ന ഈ 'വനം' ആണ്. ഇടുക്കിയുടെ കവാടം എന്നറിയപ്പെടുന്ന ഈ പ്രദേശം മനോഹരമാക്കാൻ ബ്ലോക്ക് പഞ്ചായത്ത് ഉടനടി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പരിപാലനം സാധ്യമല്ലെങ്കിൽ പാർക്ക് അറക്കുളം പഞ്ചായത്തിന് കൈമാറണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.






