തൃത്താലയിൽ തോൽവി ഉറപ്പിച്ച് എംബി രാജേഷ്. ആറാം റൗണ്ടിൽ തന്നെ തോൽവി ഉറപ്പിച്ചു. വിജയിക്ക് അഭിനന്ദനങ്ങളെന്ന് എംബി രാജേഷ് പറഞ്ഞു. മന്ത്രിമാർ തോൽക്കുന്നത് ആദ്യമല്ലെന്നും ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാണെന്നും അദേഹം പറഞ്ഞു. ഞങ്ങളാരും വനവാസത്തിന് പോകില്ല. സമരമുഖത്ത് ഞങ്ങളുണ്ടാകുമെന്ന് എം. ബി. രാജേഷ് വ്യക്തമാക്കി. തൃത്താലയിൽ വിടി ബൽറാം വൻ മുന്നേറ്റമാണ് നടത്തുന്നത്.
കേരളത്തിൽ എക്സിറ്റ് പോളുകളുടെ പ്രവചനങ്ങളെ മറികടന്നാണ് യുഡിഎഫ് തരംഗം. 96 സീറ്റുകളിൽ യുഡിഎഫ് മുന്നിട്ടു നിൽക്കുകയാണ്. 41 സീറ്റുകളിൽ എൽഡിഎഫ് മുന്നിട്ടു നിൽക്കുന്നു. മൂന്ന് സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിലായിരുന്നു. എന്നാൽ നിലവിൽ പിണറായി വിജയൻ ലീഡ് ചെയ്യുന്നുണ്ട്. തുടക്കത്തിൽ പിന്നിലായെങ്കിലും വിഡി സതീശൻ പിന്നീട് ലീഡ് നേടി. കേരള കോൺഗ്രസ് എം മത്സരിച്ച 12 സീറ്റുകളിൽ 12 ലും പിന്നിലാണ്.
43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഫലപ്രഖ്യാപനം പൂർത്തിയാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.






