മാനന്തവാടി സ്റ്റേഷനിലെ വനിതാ സബ് ഇൻസ്പെക്ടറെ അക്രമിച്ചു പരിക്കേല്‍പിക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കാപ്പ കേസ് പ്രതിയടക്കം മൂന്ന് പേർ പിടിയില്‍.ഇടുക്കി അടിമാലി കടവനപ്പുഴ കെ.എ. അഭിജിത്ത് (26), തരുവണ പൊരുന്നന്നൂർ വെങ്ങച്ചിനി എസ്. അശ്വന്ത് (21), ഇടുക്കി ആനവിരട്ടി കടയൻ ബില്‍ജൂ സാജു(26) എന്നിവരെയാണ് എസ്‌ഐ കെ. സിൻഷയുടെ നേതൃത്വത്തില്‍ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പ കേസില്‍ നിയമ നടപടിക്ക് വിധേയനായ അഭിജിത്ത് ഗുരുവായൂർ ടെന്പിള്‍, തിരുനെല്ലി, വെള്ളത്തൂവല്‍, മാനന്തവാടി പോലീസ് സ്റ്റേഷനുകളിലെ കേസുകളില്‍ പ്രതിയാണ്.
ഇയാള്‍ മാനന്തവാടി കേസില്‍ കോടതിയുടെ ജാമ്യത്തില്‍ കഴിയുകയായിരുന്നു. ബില്‍ജു സാജു അടിമാലി സ്റ്റേഷനില്‍ ലഹരി കേസിലെ പ്രതിയാണ്. ഓട്ടോ ഡ്രൈവറെ മർദിച്ച് പണം കവർന്ന് ഒളിവില്‍ പോയ പ്രതിയെ പിടികൂടാൻ നടത്തിയ പോലീസിന്റെ നടപടിക്കിടെ ഈ മാസം 18നാണ് എസ്‌ഐക്ക് മർദനമേറ്റത്. പ്രതികള്‍ സഞ്ചരിച്ച വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും രക്ഷപ്പെട്ടവരെ പിന്തുടർന്ന പോലീസ് സംഘം വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്താൻ ശ്രമിക്കുന്നതിനിടെ മൂന്നംഗ സംഘം വനിതാ എസ്‌ഐയെ പരിക്കേല്‍പ്പിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കത്തി കണ്ടെത്തിയിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






