ശക്തമായ മഴയിൽ മരം കടപുഴകി വീണ് മണിയാറൻകുടി വട്ടമേട് അമ്പലക്കുന്നിൽ അജയൻ രവിയുടെ വീട് ഭാഗികമായി തകർന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സംഭവസമയത്ത് അജയന്റെയും കുടുംബാംഗങ്ങളുടെയും കുട്ടികൾ സ്കൂളിലായിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അജയനും കുടുംബാംഗങ്ങളും വീട്ടിനുള്ളിൽ വിശ്രമിക്കുന്നതിനിടെ മരം വീഴുന്ന ശബ്ദം കേട്ട് ഉടൻ പുറത്തേക്ക് ഓടിമാറിയതോടെ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
മരം വീണ് വീടിന്റെ ആസ്ബെസ്റ്റോസ് മേൽക്കൂര തകർന്നതടക്കമുള്ള നാശനഷ്ടങ്ങൾ സംഭവിച്ചു. വീടിന്റെ ഒരു ഭാഗം നിലവിൽ ഉപയോഗശൂന്യമായ നിലയിലാണ്. വട്ടമേട് മേഖലയിലെ നിരവധി വലിയ മരങ്ങൾ ഏത് നിമിഷവും കടപുഴകി വീഴാവുന്ന അപകടാവസ്ഥയിലാണെന്ന് പ്രദേശവാസികൾ പറയുന്നു. വർഷങ്ങളായി ഈ ഭീഷണി ചൂണ്ടിക്കാട്ടി വനംവകുപ്പിനും ജില്ലാ ഭരണകൂടത്തിനും ഉൾപ്പെടെ നിരവധി തവണ പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നാണ് അവരുടെ ആരോപണം.
അടുത്തിടെ അപകടഭീഷണി ഉയർത്തിയിരുന്ന ഏതാനും മരങ്ങൾ വെട്ടിമാറ്റിയെങ്കിലും, ഇനിയും നിരവധി വൻമരങ്ങൾ ജനവാസ മേഖലയ്ക്ക് ഭീഷണിയായി തുടരുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ശേഷിക്കുന്ന അപകടഭീഷണിയുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






