ഇടുക്കി കഞ്ഞിക്കുഴിയിൽ വനംവകുപ്പ് പിടിച്ചെടുത്ത ആദിവാസി യുവാവിന്റെ ജെസിബി വിട്ടുനൽകില്ല. വണ്ടി സർക്കാരിലേക്ക് കണ്ടുകെട്ടാൻ നടപടി തുടങ്ങി. വാഹനം വിട്ടുകൊടുക്കാൻ ഇന്നത്തെ ചർച്ചയിൽ തീരുമാനമില്ല. വനം വകുപ്പിൻറെ നടപടികൾ ഒരാഴ്ചക്കകം പൂർത്തിയാക്കുമെന്നും അജീഷിന് കോടതിയെ സമീപിച്ച് ജെസിബി വീണ്ടെടുക്കാം എന്നും ഡിഎഫ്ഒ പറഞ്ഞു. ജെസിബി വിട്ടുനൽകാം എന്ന ഉറപ്പിൽ ആണ് പ്രതിഷേധം അവസാനിപ്പിച്ചത് എന്നും നാളെ വനം മന്ത്രിയെ കാണുമെന്നും അജീഷ് വ്യക്തമാക്കി.
കസ്റ്റഡിയിലെടുത്ത ജെസിബി അഞ്ച് വര്‍ഷമായിട്ടും ഉടമയ്ക്ക് വിട്ടുകൊടുക്കാത്തതില്‍ ഡിഎഫ്ഒയോട് വനം മന്ത്രി ഷിബു ബേബി ജോണ്‍ വിശദീകരണം തേടിയിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. റിസര്‍വ് ഫോറസ്റ്റില്‍ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ചാണ് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അജീഷിന്റെ ജെസിബി വനംവകുപ്പ് പിടിച്ചിട്ടത്. 30 ലക്ഷം രൂപ വിലയുള്ള ജെസിബി കാടുകയറി നശിച്ചു.
ഗതികെട്ടാണ് താന്‍ കഴിഞ്ഞ ദിവസം ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന് അജീഷ് പറയുന്നു. ആറ്റ് നോറ്റ് എടുത്ത വണ്ടിയാണ്. ഇപ്പോള്‍ അത് കാണാന്‍ വയ്യ. അഞ്ച് വര്‍ഷം ഇങ്ങനെയിട്ട് വണ്ടി നശിപ്പിക്കേണ്ട കാര്യമില്ലായിരുന്നു. എന്തിന് വേണ്ടിയായിരുന്നു. അന്നത്തെ ഡിഎഫ്ഒ ഞാന്‍ ആ വണ്ടി കൊണ്ടു പോകാതിരിക്കാന്‍ എന്തൊക്കെ ചെയ്തുവെന്നറിയാമോ – അജീഷ് പറയുന്നു.
2020ലാണ് അജീഷിന്റെ വാഹനം കസ്റ്റഡിയിലെടുത്തത്. കഞ്ഞിക്കുഴിയില്‍ വീടിന്റെ തറ വലിക്കുമ്പോള്‍ സമീപത്ത് നിന്ന് മൂന്ന് പാഴ്മരങ്ങള്‍ പിഴുതിട്ടിരുന്നു. അതിന് 500 രൂപ പിഴ ചുമത്തി. വാഹനം ഓഫീസില്‍ എത്തിക്കണമെന്നും 10 ദിവസം കഴിഞ്ഞ് വിട്ടുതരമെന്നുമാണ് പറഞ്ഞതെന്ന് അജീഷ് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ടും വാഹനം വിട്ടുകിട്ടിയില്ലെന്ന് ഇദ്ദേഹം പറയുന്നു.ദേഹത്ത് പെട്രോള്‍ ഒഴിച്ച് ജെസിബിയ്ക്കുളളില്‍ കയറി ഇരുന്ന് അജീഷ് പ്രതിഷേധിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ മന്ത്രി ഇടപെട്ടു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





