സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകള്‍ അറിയാതെ അടിമാലി ശാഖയില്‍ നിന്നും വ്യാപകമായി വായ്പകള്‍ എടുത്തു. സോഫ്റ്റ്‌വെയറില്‍ ഉണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഫിനാൻസ് സ്ഥാപനത്തിന്റെ വിശദീകരണം.
കഴിഞ്ഞ രണ്ടു മാസത്തിനിടെയാണ് ആളുകള്‍ അറിയാതെ വ്യാപകമായി ലോണുകള്‍ എടുത്തിരിക്കുന്നതെന്നാണ് പരാതി. നിലവില്‍ ഒരു ലോണ്‍ ഉള്ള ആള്‍ക്ക് അവരറിയാതെ തന്നെ മറ്റ് രണ്ട് ലോണുകള്‍ കൂടി എടുത്തതായി കാണിക്കുന്നു. ലോണ്‍ എടുക്കാത്തവർക്കും, ഗ്യാരണ്ടറായി നിന്നവർക്കും ഉള്‍പ്പെടെ ലോണ്‍ ഉണ്ട്. സിബില്‍ സ്‌കോർ കൂടിയവരുടെ പേരില്‍ ലോണ്‍ എടുത്ത് സിബില്‍ കുറഞ്ഞവർക്ക് നല്‍കി എന്നാണ് പരാതി.
സോഫ്റ്റ്‌വെയർ തകരാറും ഡാറ്റ എൻട്രിയില്‍ ഉണ്ടായ പിഴവുമാണ് പ്രശ്നത്തിന് കാരണമെന്നും ഉടൻ പരിഹരിക്കും എന്നുമാണ് ഫിനാൻസ് അധികൃതരുടെ ന്യായീകരണം. അടിമാലി ശാഖയിലെ പ്രതിഷേധത്തിന് പിന്നാലെ പോലീസ് എത്തി ജീവനക്കാരെ മാറ്റി. പ്രശ്നം പരിഹരിച്ചതിനുശേഷം മാത്രം ഫിനാൻസ് സ്ഥാപനം തുറന്നാല്‍ മതി എന്നാണ് നിർദേശം.



