ഇടുക്കി പാമ്പാടുമ്പാറ കോഴിമല അമ്പിളി കൊലപാതക കേസിൽ പ്രതി കട്ടപ്പന കൊച്ചുതോവാള ചേന്നാട്ട് മാത്യു ദേവസ്യയ്ക്ക് (തങ്കച്ചൻ) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സനു എസ്. പണിക്കരാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവിനും 201-ാം വകുപ്പ് പ്രകാരം (തെളിവ് നശിപ്പിക്കൽ) മൂന്ന് വർഷം കഠിനതടവിനും കോടതി ശിക്ഷിച്ചു. ഈടാക്കുന്ന ഒരു ലക്ഷം രൂപ പിഴത്തുക കൊല്ലപ്പെട്ട അമ്പിളിയുടെ മാതാവിന് നൽകാനും കോടതി ഉത്തരവിട്ടു.
ദൃക്സാക്ഷികളില്ലാതിരുന്ന പ്രമാദമായ ഈ കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും കൃത്യമായി ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നു. 2012 ജനുവരി രണ്ടിനാണ് അവിവാഹിതയായ അമ്പിളി കൊല്ലപ്പെടുന്നത്. കട്ടപ്പന കടമാകുഴി ഭാഗത്തുള്ള ഏലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു അമ്പിളി. ഈ തോട്ടത്തിലെ സൂപ്പർവൈസറായിരുന്ന പ്രതി തങ്കച്ചനുമായി അമ്പിളി അടുപ്പത്തിലാവുകയും ഗർഭിണിയാകുകയും ചെയ്തു. ഗർഭവിവരം പുറത്തറിഞ്ഞാൽ തന്റെ കുടുംബജീവിതത്തിനും സത്പേരിനും കളങ്കമുണ്ടാകുമെന്ന് ഭയന്ന തങ്കച്ചൻ അമ്പിളിയെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു.
കൊലപാതകത്തിനായി മുൻകൂട്ടി പ്ലാൻ ചെയ്ത പ്രതി കട്ടപ്പനയിൽ നിന്ന് പ്ലാസ്റ്റിക് കയറും നീല പടുതയും വാങ്ങി ബിഗ് ഷോപ്പറിലാക്കി പാമ്പാടുമ്പാറ ആനകുത്തി ഭാഗത്തെത്തിച്ചു. തുടർന്ന്, ജോലിക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അമ്പിളിയെ ഫോണിൽ വിളിച്ച് വരുത്തുകയും വിജനമായ തോട്ടത്തിലെത്തിച്ച് പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം നീലപടുതയിൽ പൊതിഞ്ഞ് കല്ലുകെട്ടി തോട്ടത്തിലെ കുളത്തിൽ താഴ്ത്തി.
ജനുവരി 14-ന് മൃതദേഹം കണ്ടെടുത്ത ശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ ഡി.എൻ.എ പരിശോധനയിലൂടെ കൊല്ലപ്പെട്ടത് അമ്പിളിയാണെന്നും, കൂടെയുണ്ടായിരുന്ന നവജാതശിശുവിന്റെ പിതാവ് തങ്കച്ചൻ തന്നെയാണെന്നും തെളിഞ്ഞു. അന്നത്തെ കട്ടപ്പന സി.ഐയും നിലവിൽ കട്ടപ്പന ഡിവൈഎസ്പിയുമായ റെജി എം. കുന്നിപ്പറമ്പന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സനീഷ് എസ്. എസ്. ഹാജരായി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



