രാജാക്കാട്ട് വിൽപ്പനയ്ക്കായി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ശാന്തൻപാറ കാന്തിപ്പാറ മുക്കുടിൽ സ്വദേശി വടക്കേതിൽ വീട്ടിൽ 'പട്ടാളം സണ്ണി' എന്ന് വിളിക്കുന്ന അനിൽരാജിനെ (58) ആണ് തൊടുപുഴ എൻ.ഡി.പി.എസ് (NDPS) സ്പെഷ്യൽ കോടതി ജഡ്ജി പി.കെ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്.
2018 ജൂലൈ 23-നായിരുന്നു കേസിനാസ്പദമായ സംഭവം. രാജാക്കാട് ടൗൺ ഭാഗത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2.750 കിലോഗ്രാം കഞ്ചാവുമായി അന്നത്തെ രാജാക്കാട് സബ് ഇൻസ്പെക്ടർ അനൂപ് മോൻ പി.ഡിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
തുടർന്ന് അന്നത്തെ രാജാക്കാട് പോലീസ് ഇൻസ്പെക്ടർ ഹണി എച്ച്.എൽ കേസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് കോടതിയിൽ ഹാജരായി.



