ഇടുക്കി - തൊടുപുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ സീനിയര്‍ ക്ലാര്‍ക്ക് വിജിലന്‍സ് പിടിയില്‍. എസ് സി ഡെവലപ്മെന്റ് ഓഫീസിലെ തൊടുപുഴ സ്വദേശി റിഷീദ് കെ പനയ്ക്കല്‍ ആണ് പിടിയിലായത്. പ്രതിയെ ഇന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
Web Desk 28-Dec-2021/ 09.30AM
മൂന്നാര്‍ സ്വദേശിയുടെ മകള്‍ക്ക് പട്ടികജാതി വികസന ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതിന് 25,000 രൂപ റിഷീദ് കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നാര്‍ സ്വദേശി വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. മുന്‍ വര്‍ഷങ്ങളിലും വിദ്യാര്‍ഥിനിക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്തത് താനാണെന്ന് പറഞ്ഞ് ക്ലാര്‍ക്ക് പണം ആവശ്യപ്പെട്ടിരുന്നു.
Read Also: ഒമിക്രോൺ വ്യാപനം: സംസ്ഥാനത്ത് രാത്രി കർഫ്യു പ്രഖ്യാപിച്ചു
2019ല്‍ 60,000 രൂപയും 2020ല്‍ 50,000 രൂപയും ബേങ്ക് അക്കൗണ്ടിലേക്ക് കൈക്കൂലിയായി നല്‍കുകയും ചെയ്തു. ഇത്തവണയും സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് മൂന്നാര്‍ സ്വദേശി പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഇയാളെ വിജിലന്‍സിനു മുന്നില്‍ കുടുക്കിയത്.

