കുഴിയില്ലാത്ത റോഡിൽ റീടാറിംഗ് നടത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി.പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടാണ് ഇദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.
പിഡബ്ല്യുഡി കോഴിക്കോട് കുന്ദമംഗലം സെക്ഷൻ എഞ്ചിനീയർ ജി ബിജു, ഓവർസിയർ പികെ ധന്യ എന്നിവരെ സസ്പൻഡ് ചെയ്തു. എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.ഒരു കേടുപാടുമില്ലാത്ത റോഡിൽ റീടാർ ചെയ്ത് കരാറുകാരന് ഫണ്ട് തട്ടാൻ അവസരം നൽകി എന്നതാണ് ഇവർക്കെതിരായ ആരോപണം. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് കുന്ദമംഗലത്തേക്കുള്ള റോഡിൽ ഒഴുക്കരയിലാണ് സംഭവം നടന്നത്.
നാട്ടുകാർ റീടാറിംഗ് തടയുകയും മന്ത്രി സ്ഥലത്തെത്തുകയുമായിരുന്നു. മന്ത്രി എത്തുന്നതിനു മുൻപ് തന്നെ കരാറുകാരൻ അവിടെയുണ്ടായിരുന്ന മെറ്റലും മറ്റും നീക്കിയിരുന്നു. റോഡിൽ വിള്ളലുണ്ടായിരുന്നതുകൊണ്ടാണ് റീടാറിംഗ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ മന്ത്രിയോട് പറഞ്ഞു. തുടർന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയറോട് വിശദമായ റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെടുകയായിരുന്നു.

