HONESTY NEWS ADS

ഇന്നത്തെ(20 മാർച്ച് 2022) പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ.

 പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ

2022 | മാർച്ച് 20 | ഞായർ | 1197 |  മീനം 6 |  ചിത്തിര

നടപ്പാക്കാനാവുന്ന കാര്യങ്ങള്‍ മാത്രമേ സര്‍ക്കാര്‍ പറയൂവെന്നും പറയുന്നതു നടപ്പാക്കുകയും ചെയ്യുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. ജനത്തോട് കള്ളം പറയുന്ന സര്‍ക്കാരല്ല ഇടതുപക്ഷ സര്‍ക്കാര്‍. ആര് എതിര്‍ത്താലും കെ റെയില്‍ നടപ്പാക്കുമെന്ന സൂചന നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന് കീഴില്‍  വില്ലേജ് ജനകീയ സമിതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്ത് കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിലും മുഖ്യമന്ത്രി ഇതുതന്നെയാണു പ്രസംഗിച്ചത്.

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ ഇന്ധനവിതരണം തടസപ്പെടും. നാളെമുതല്‍ അറുന്നൂറോളം ലോറികള്‍ പണിമുടക്കുന്നതിനാലാണ് ഇന്ധനവിതരണം തടസപ്പെടുന്നത്. 13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കാനാകില്ലെന്ന നിലപാടുമായാണ് ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികള്‍ സര്‍വീസ് നിര്‍ത്തി വയ്ക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

രാജ്യസഭാ സീറ്റ് സിപിഐ വിലപേശി വാങ്ങിയതാണെന്ന് എല്‍ജെഡി അധ്യക്ഷന്‍ എം.വി. ശ്രേയംസ്‌കുമാര്‍. സില്‍വര്‍ ലൈന്‍, ലോകായുക്ത, മദ്യനയം തുടങ്ങിയ വിഷയങ്ങളില്‍ തുടക്കത്തില്‍ എല്‍ഡിഎഫിനു വിരുദ്ധമായ നിലപാടെടുത്ത സിപിഐയുടെ വിലപേശല്‍ തന്ത്രമാണു ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനവും രാജ്യസഭ സീറ്റും കിട്ടാത്തതിനെക്കുറിച്ചുള്ള അതൃപ്തി മുന്നണിയില്‍ അറിയിച്ചെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

സിപിഐ രാജ്യസഭാസീറ്റ് വിലപേശി വാങ്ങിയെന്ന എല്‍ജെഡിയുടെ ആരോപണം ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐ വില പേശുന്ന പാര്‍ട്ടിയല്ല. എല്‍ഡിഎഫ് തീരുമാനമനുസരിച്ചാണ് സീറ്റ് നല്‍കിയതെന്നും കോടിയേരി പറഞ്ഞു.

ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ  ഭാര്യ എസ്സയെ ചോദ്യം ചെയ്തു. എസ്സയുടെ ലോഗിന്‍ ഐഡി ഉപയോഗിച്ച് ഐ മാക് കംപ്യൂട്ടര്‍ വഴിയാണ് ഫോണിലെ വിവരങ്ങള്‍ മായ്ച്ചതെന്ന വിവരത്തെത്തുടര്‍ന്നാണ് നടപടി. കോഴിക്കോട്ടെ വീട്ടില്‍വച്ചാണ് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സായ് ശങ്കര്‍ ഹാജരാകാതെ പത്തു ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിരുന്നു.

കൈവശാവകാശ രേഖയ്ക്കു പണവും മദ്യവും കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും സ്വീപ്പറും പിടിയിലായി. കാസര്‍കോട് നെട്ടണിഗെ വില്ലേജ് ഓഫീസര്‍ എസ്.എല്‍. സോണി, സ്വീപ്പര്‍ ശിവപ്രസാദ് എന്നിവരാണു പിടിയിലായത്.

കെ റെയിലിനെ ന്യായീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൗരപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചക്കു ബദലായി യുഡിഎഫ് ജനകീയ സദസ് സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ അബദ്ധ പഞ്ചാംഗമാണ്. സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യിലുള്ള കെ റെയില്‍ രേഖ വ്യാജമാണ്. വ്യാജരേഖ ക്രിമിനല്‍ കുറ്റമാണ്. സതീശന്‍ പറഞ്ഞു.

കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷം കേരളത്തെ നന്ദിഗ്രാം പോലെയാക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

സില്‍വര്‍ ലൈനില്‍ അഴിമതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കരിമ്പട്ടികയിലുള്ള ഫ്രഞ്ച് കമ്പനിക്കു കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അഞ്ചു ശതമാനം കമ്മീഷനടിച്ചു. മുഖ്യമന്ത്രി നേരിട്ടാണ് ഇടപാട് നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ തിടുക്കത്തില്‍ ഭൂമി ഏറ്റെടുക്കുന്നത് പണയം വയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

തന്നെ ദ്രോഹിച്ചത് സ്വന്തം  പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പദ്മജ വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍. പാര്‍ട്ടി വേദികളില്‍ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. ചില കാര്യങ്ങള്‍ താന്‍ തുറന്നു പറയുമെന്നും പദ്മജ പറയുന്നു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ വിഹിതം നല്‍കാത്തതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ മേഖലയെ അനിവാര്യമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരള രേഖയെ ന്യായീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  25 വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലേതുപോലെ ഉയര്‍ത്തണമെന്നും കോടിയേരി പറഞ്ഞു.

പ്രമുഖ നാടക സാംസ്‌കാരിക പ്രവര്‍ത്തകനായ മധു മാഷ് എന്ന കെ.കെ മധുസൂദനന്‍ കോഴിക്കോട് അന്തരിച്ചു. 73 വയസായിരുന്നു. രോഗ ബാധിതനായി ചികിത്സയിലായിരുന്നു. അമ്മ, ഇന്ത്യ 1947, പടയണി, സ്പാര്‍ട്ടക്കസ്സ്, കലിഗുല, ക്രൈം, സുനന്ദ തുടങ്ങിയ നിരവധി നാടകങ്ങളുടെ രചയിതാവാണ്. സംഘഗാനം, ഷട്ടര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

നിലമ്പൂരിനടുത്ത് കുറ്റമ്പാറയില്‍ വന്‍തോതില്‍ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസില്‍ ഒളിവില്‍ പോയ മൂന്നാം പ്രതി നിലമ്പൂര്‍ പോത്ത് കല്ല് സ്വദേശി റഫീഖ് ( 32), ഏഴാം പ്രതി നിലമ്പൂര്‍ കൂറ്റമ്പാറ സ്വദേശി വിഷ്ണു (27) എന്നിവരെ കോഴിക്കോട് എക്‌സൈസ് സംഘവം അറസ്റ്റു ചെയ്തു. ആന്ധ്രയില്‍ നിന്ന് 182 കിലോ കഞ്ചാവ്, ഒരു കിലോ ഹാഷിഷ് ഓയില്‍ എന്നിവ ബൊലേറോ പിക്കപ്പിലും ഹോണ്ട സിറ്റി കാറിലുമായി കടത്തിക്കൊണ്ടു വന്നതായിരുന്നു. മുഖ്യപ്രതി സല്‍മാന്‍ ഇപ്പോഴും ഒളിവിലാണ്. ഈ കേസില്‍ 10 പേര്‍ അറസ്റ്റിലായി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിംഗ് നടത്തിയെന്ന പരാതിയില്‍ പതിനേഴ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെ രണ്ടാഴ്ചത്തേക്ക് സസ്പെന്റ് ചെയ്തു.

ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില്‍ ഒന്നാം പ്രതി നിഖില്‍ പൈലി ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യം. ജെറിന്‍ ജോജോ, ജിതിന്‍ ഉപ്പുമാക്കല്‍, ടോണി തേക്കിലക്കാടന്‍ നിതിന്‍ ലൂക്കോസ്, സോയിമോന്‍ സണ്ണി എന്നിവര്‍ക്കാണ് ഇടുക്കി ജില്ലാ കോടതി ജാമ്യം അനുവദിച്ചത്.

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആദിവാസി ദളിത് യുവതികളുടെ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു. മൂത്തേടം ഉച്ചക്കുളം കോളനിയിലെ റിദിന്റെ ഭാര്യ രജിത (22), ചുങ്കത്തറ കൈപ്പിനിയിലെ ചേന്നന്‍ രാജുമോന്റെ ഭാര്യ അര്‍ച്ചന (35) എന്നിവരുടെ ഗര്‍ഭസ്ഥ ശിശുക്കളാണ് മരിച്ചത്.

മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്ബോള്‍ മത്സരം നടക്കുന്നതിനിടെ ഗ്യാലറി തകര്‍ന്നുവീണ് നിരവധി പേര്‍ക്കു പരിക്ക്. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈനല്‍ മത്സരത്തിനു തൊട്ടുമുന്‍പാണ് ഗ്യാലറി തകര്‍ന്നത്. 2,500 പേര്‍ കളികാണാന്‍ എത്തിയിരുന്നു.

കോഴിക്കോട് പൂളക്കടവില്‍ ഉണങ്ങിയ തെങ്ങിനു തീപിടിച്ച് കടപുഴകി വീണ് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്ക്. വെള്ളിമാടുകുന്ന് സ്വദേശി ഗണേശ് എന്ന അറുപതുകാരനാണ് മരിച്ചത്. ഉണങ്ങിയ തെങ്ങിനോടു ചേര്‍ന്ന് ചവറുകൂട്ടിയിട്ട് തീയിട്ടതാണ് തെങ്ങിനു തീപിടിക്കാന്‍ കാരണം.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറില്‍ ഐഎന്‍ടിയുസി നേതാവ്  ആര്‍ ചന്ദ്രശേഖരന്‍ പങ്കെടുക്കാതെ മടങ്ങി. പാര്‍ട്ടി വിലക്കുള്ളതിനാല്‍ സെമിനാറില്‍ പങ്കെടുക്കുന്നില്ലെന്ന് സിപിഎം നേതാക്കളെ കണ്ട് അറിയിച്ചശേഷമാണ് ചന്ദ്രശേഖരന്‍ മടങ്ങിയത്. കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം പരിപാടികളില്‍ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വിലക്കിയിരുന്നു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കുമെന്നും ആരും വിലക്കിയിട്ടില്ലെന്നും ശശി തരൂര്‍ എംപി. വിലക്കിയാല്‍ എഐസിസി അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളെയും ടെക്നോപാര്‍ക്ക് ജീവനക്കാരേയും തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചു പണം തട്ടുന്ന രണ്ടു ഗുണ്ടാസംഘങ്ങള്‍ തിരുവനന്തപുരത്ത് പിടിയില്‍. യുവാവിനെ തട്ടിക്കൊണ്ടുപോയി കത്തി കാട്ടി പണം കവര്‍ന്ന കേസിലാണ് മൂന്ന് പേര്‍ അറസ്റ്റിലായത്. വലിയതുറയില്‍ രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നാലു പേരും പിടിയിലായി. കുറ്റിച്ചല്‍ സ്വദേശി രഞ്ചിത്ത്, കാരയ്ക്കാമണ്ഡപംകാരന്‍ ഡെനോ, കരംകുളത്തുള്ള മാഹീന്‍ എന്നിവരെ വഞ്ചിയൂര്‍ പോലീസാണ് പിടികൂടിയത്. നെയ്യാര്‍ ഡാം സ്വദേശികളായ അനൂപ്, വൈശാഖ്, വിജിന്‍, അരുണ്‍ എന്നിവരാണ് വലിയതുറയില്‍ അറസ്റ്റിലായത്.

ബന്ധുവായ പെണ്‍കുട്ടിയെയും അമ്മയേയും നടുറോഡില്‍ അപമാനിച്ച സഹോദരന്മാര്‍ അറസ്റ്റില്‍. അതിക്രമം ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ അച്ഛനെയും ഇരുവരും മര്‍ദിച്ചിരുന്നു. പരവൂര്‍ ഇടയാടി രാജു ഭവനത്തില്‍ അമല്‍, സഹോദരന്‍ അഖില്‍ എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് യുവതികളെ വശീകരിച്ച് ചൂഷണം ചെയ്യുന്ന ദിവ്യന്‍ പിടിയിലായി. കായണ്ണ മാട്ടനോട് ചാരുപറമ്പില്‍ രവിയെ (52) യാണു പിടിയിലായത്. യുവതി 13 വയസ്സുള്ള മകനെ ഉപേക്ഷിച്ച കേസിന്റെ അന്വേഷണത്തിനിടെയാണ് ഇയാള്‍ കുടുങ്ങിയത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കണ്ടെത്തിയ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രവിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ജേതാക്കള്‍ക്ക് ഏപ്രില്‍ അഞ്ചിന് ആരംഭിക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.

സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ സഹായം നല്‍കുമെന്നു തമിഴ്നാട്ടില്‍ ബജറ്റ് പ്രഖ്യാപനം. ആറു മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥിനികള്‍ക്കാണ് പ്രതിമാസ സ്‌കോളര്‍ഷിപ്പ്. എല്ലാ മാസവും ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തുമെന്ന് തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ബിരുദം, ഡിപ്ലോമ, ഐടിഐ എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കുന്നതുവരെ സഹായം തുടരും.

അയല്‍ക്കാരിയുടെ വീടിന്റെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ചതിന് എബിവിപി മുന്‍ ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ശണ്‍മുഖം അറസ്റ്റില്‍. 2020 ജൂലൈയില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റ്. കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് അറുപതുകാരിയായ പരാതിക്കാരിയുടെ വീടിന്റെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ചത്.

പഞ്ചാബില്‍ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ  നേതൃത്വത്തിലുള്ള മന്ത്രിസഭ പോലീസ് സേനയിലെ 10,000 ഉള്‍പ്പെടെ വിവിധ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ 25,000 തസ്തികകള്‍ നികത്താന്‍ അനുമതി നല്‍കി. ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കുകയാണെന്ന വിശദീകരണത്തോടെ ഈ തീരുമാനം അറിയിച്ചത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപവുമായി ജപ്പാന്‍. അഞ്ച് വര്‍ഷത്തിനുള്ളില്‍ 3.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും. ഡല്‍ഹിയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം  അറിയിച്ചത്.

ഐഎസ്എല്ലില്‍ ഇന്ന് കലാശപ്പോര്. കന്നികിരീടത്തിനായുള്ള പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഹൈദരബാദ് എഫ്സിയുമായി ഏറ്റുമുട്ടും. രാത്രി 7.30 നാണ് കളി ആരംഭിക്കുക.

കേരളത്തില്‍ ഇന്നലെ 20,250 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 6,148 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 1484 കോവിഡ് രോഗികള്‍. നിലവില്‍ 38,548 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പതിമൂന്ന്് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 6.29 കോടി കോവിഡ് രോഗികളുണ്ട്. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ നേട്ടമുണ്ടാക്കി ടെലഗ്രാം. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും റഷ്യ നിരോധിച്ചതാണ് ടെലഗ്രാമിന് ഗുണമായത്. റഷ്യന്‍ പ്രസിഡന്റിനും സൈന്യത്തിനുമെതിരെയുള്ള പോസ്റ്റുകള്‍ അനുവദിച്ച മാതൃസ്ഥാപനം മെറ്റയുടെ നിലപാടാണ് രണ്ട് സാമൂഹ്യ മാധ്യമങ്ങളുടെയും നിരോധനത്തിലേക്ക് നയിച്ചത്. ഇതിനു പിന്നാലെയാണ് റഷ്യയില്‍ ടെലഗ്രാമം ഡൗണ്‍ലോഡുകല്‍ കുത്തനെ ഉയര്‍ന്നത്. ഈ വര്‍ഷം ഇതുവരെ 150 മില്യണ്‍ ഡൗണ്‍ലോഡുകളാണ് ഈ മെസേജിങ് ആപ്ലിക്കേഷന്‍ റഷ്യയില്‍ നേടിയത്. ദുബായി ആസ്ഥാനമായാണ് ടെലഗ്രാം പ്രവര്‍ത്തിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുമായി സഹകരിക്കാന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ്. അരാംകോയുടെ ഓഹരികള്‍ വാങ്ങുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അദാനി ഗ്രൂപ്പ് പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അരാംകോയുമായും സൗദി പൊതു നിക്ഷേപ ഫണ്ടുമായും ചേര്‍ന്ന് പൊതു നിക്ഷേപ സാധ്യതകളെക്കുറിച്ചും മറ്റും ഇരു കമ്പനികളും പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. റിനീവബില്‍ എനര്‍ജി, വളം, കെമിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ അരാംകോയുടെ ഉപസ്ഥാപനമായ സാബിക്കുമായി അദാനി ഗ്രൂപ്പ് പദ്ധതികള്‍ അവിഷ്‌കരിക്കും. ഇന്ത്യയില്‍ ദീര്‍ഘനാളായി നിക്ഷേപ സാധ്യതകള്‍ തേടുന്ന കമ്പനിയാണ് അരാംകോ. 2050 ഓടെ നെറ്റ് കാര്‍ബണ്‍ സീറോ എന്ന ലക്ഷ്യത്തിലേക്ക് എത്തുകയാണ് അരാംകോയുടെ ലക്ഷ്യം.

വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ 'അറബിക് കുത്ത്' എന്ന ഗാനം ഇതിനോടകം 100 മില്യണിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ഇതിന് പിന്നാലെ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അനിരുദ്ധിന്റെ സംഗീതത്തില്‍ വിജയ് പാടിയ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. കാര്‍ത്തിക് ആണ് ഗാനം എഴുതിയിരിക്കുന്നത്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് പാട്ടിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കാര്‍ റേസിംഗ് പശ്ചാത്തലമാക്കുന്ന സിനിമയുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാവും ഇതെന്നും രചന ആരംഭിക്കുകയാണെന്നും വിനോദ് ഗുരുവായൂര്‍ പറയുന്നു. ഹിമാലയവും ചെന്നൈയും ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മലയാളത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു സിനിമയെന്നും സംവിധായകന്‍ പറയുന്നു. ഹിമാലയന്‍ റാലിയുമായി ബന്ധപ്പെട്ട ട്രാവല്‍ ത്രില്ലര്‍ ആയിരിക്കും ചിത്രം. കാസ്റ്റിംഗ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തമിഴ്, ഹിന്ദി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കും.

വൈദ്യുത വാഹനങ്ങളും ബാറ്ററികളും നിര്‍മ്മിക്കുന്നതിനായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസൂക്കി മോട്ടോഴ്സ് 150 ബില്യണ്‍ യെന്‍ (1.26 ബില്യണ്‍ ഡോളര്‍) ഇന്ത്യയില്‍ നിക്ഷേപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വരുന്ന അഞ്ച് വര്‍ഷങ്ങളിലായി 5 ട്രില്യണ്‍ യെന്‍ (42 ബില്യണ്‍ യുഎസ് ഡോളര്‍) ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിനായി ഫുമിയോ മുന്‍കൈയെടുക്കുമെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതേ അവസരത്തിലാണ് സുസുക്കി നിക്ഷേപം നടത്തുമെന്ന റിപ്പോര്‍ട്ടും വന്നിരിക്കുന്നത്. ഇന്ത്യയില്‍ നിക്ഷേപം നടത്തിയതിന് പിന്നാലെ 2025 ആകുമ്പോഴേയ്ക്കും നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയേക്കുമെന്നും സൂചനയുണ്ട്.


 സന്ദർശിക്കുക.  www.honesty.news

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS