പാൽക്കുളം മേട് വിനോദസഞ്ചാര കേന്ദ്രം അടച്ചുപൂട്ടിയ വനംവകുപ്പിന്റെ നടപടിയിൽ പ്രതിഷേധം വ്യാപകമാകുന്നു. വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ മൂന്നിന് വനംവകുപ്പ് നടപടികൾക്കെതിരെ ആലോചനാ യോഗം ചേരും.
ലോക്ക്ഡൗണിന്റെ മറവിലാണ് ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ പാൽകുളംമേട് വനംവകുപ്പ് ഉദ്യോഗസ്ഥർ അടച്ചു പൂട്ടിയത്. കഞ്ഞിക്കുഴിയിൽ നിന്ന് പാൽക്കുളം മേടിലേക്ക് കടന്നുപോകുന്ന മൺപാത ആണ് ഇരുമ്പ് കമ്പി ഉപയോഗിച്ച് വനംവകുപ്പ് അടച്ചത്. പാൽക്കുളംമേടിലേക്ക് പ്രവേശിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ബോർഡും വനംവകുപ്പ് സ്ഥാപിച്ചിരുന്നു. മീനുളിയാൻ പാറ വിനോദസഞ്ചാരകേന്ദ്രം ഏതാനും മാസങ്ങൾക്കു മുമ്പ് വനംവകുപ്പ് അടയ്ക്കുകയും നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടർന്ന് വനംവകുപ്പ് നടപടിയിൽ നിന്ന് പിന്നോട്ട് പോവുകയും ചെയ്തിരുന്നു. ഇതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടു കൊണ്ടാണ് നിശബ്ദരായി കിടന്നിരുന്ന ജനങ്ങൾ ഇപ്പോൾ ഉയർത്തെഴുന്നേറ്റിരിക്കുന്നത്.
വാഴത്തോപ്പ് കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ പൊതു പ്രവർത്തകരെയും ജില്ലാ , ബ്ലോക്ക് , ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള ജനപ്രതിനിധികളെയും മൂന്നാം തീയതി ചേരുന്ന ആലോചന യോഗത്തിലേക്ക് സംഘാടകർ ക്ഷണിച്ചിട്ടുണ്ട്. ഇരു പഞ്ചായത്തുകളിലെയും ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഒരുമിച്ചാൽ വനംവകുപ്പ് ഈ വിഷയത്തിലും മുട്ടുമടക്കുമെന്ന വിശ്വാസത്തിലാണ് പാൽകുളമേടിനെ സ്നേഹിക്കുന്ന കഞ്ഞിക്കുഴി വാഴത്തോപ്പ് പഞ്ചായത്തിലെ ജനങ്ങൾ. പാൽക്കുളമേട് സമീപം കഞ്ഞിക്കുഴി പഞ്ചായത്തിലെ ആൽപ്പാറയിലാണ് മൂന്നാം തീയതി യോഗം നടക്കുക.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്