ജൂൺ 1 ന് മുമ്പായി വൈദ്യുതി ലൈനുകൾ, പോസ്റ്റുകൾ ട്രാൻസ്ഫോർമറുകൾ തുടങ്ങിയവയ്ക്കു മീതെ ചെടിപ്പടർപ്പുകൾ പടരുന്നതും മരച്ചില്ലകൾ ചാഞ്ഞ് നിൽക്കുന്നതും ഒഴിവാക്കാൻ എല്ലാ കെ എസ് ഇ ബി ഓഫീസിലുകളിലും നിർദേശമുണ്ട്. ഇതിനായി എല്ലാ വർഷവും 65 കോടിയോളം രൂപയാണ് കെ എസ് ഇ ബി ചെലവിടുന്നത്. എന്നാൽ പൈനാവ് സെക്ഷൻ ഓഫീസിന്റെ കീഴിൽ യാതൊരുവിധ പ്രവർത്തനങ്ങളും മഴക്കാലത്തിനു മുന്നോടിയായി നടത്തിയിട്ടില്ലായെന്നാണ് കണ്ടെത്താൻ കഴിയുന്നത്.

പൈനാവ് സെക്ഷൻ ഓഫീസിന്റെ ഓഫീസിനുകീഴിൽ വൈദ്യുതി തടസ്സം പതിവാകുകയാണ്. ജില്ലാ ആസ്ഥാന മേഖലയിൽ മഴയും കാറ്റും ഉണ്ടായാൽ വൈദ്യുതി നിലക്കുകയും പ്രദേശം ഇരുട്ടിലാകുകായും ചെയ്യും. മണിയറൻകുടി, പെരുംകാല, പൈനാവ്, താന്നിക്കണ്ടം,ലക്ഷംകവല തുടങ്ങിയപ്രദേശങ്ങളിൽ പ്രതിസന്ധി രൂക്ഷമാണ്. വൈദ്യുതി ലൈനിലേക്കുള്ള ചെടിപ്പടർപ്പുകളും മരച്ചില്ലകളും നീക്കം ചെയ്യാൻ കെ എസ് ഇ ബി ശ്രമിക്കാത്തതാണ് ഇതിന് പ്രധാന കാരണം. വാഴത്തോപ്പ് ഓഫീസിനു സമീപത്തുള്ള ഇടുക്കി താലൂക്ക് ഓഫീസിനു മുൻപിൽ പോലും വൈദ്യുതി ലൈനുകൾക്കിടയിലാണ് സമീപത്തുള്ള തെങ്ങിന്റെ ഓലകൾ നിൽക്കുന്നത്.
കെ എസ് ഇ ബി ഉദ്യോഗസ്ഥർ താമസിക്കുന്ന കോട്ടേഴ്‌സുകളുടെ മുൻപിൽ പോലും പല വൈദ്യുത പോസ്റ്റുകളും ലൈൻ കാണാത്തവിധം മരച്ചില്ലകൾ കൊണ്ട് മൂടിയനിലയിലാണ്. ഇടുക്കി മരിയാപുരം റോഡിൽ വൈദ്യുത പോസ്റ്റ് കാണാത്തവിധം മരച്ചില്ലകളും ചെടിപ്പടർപ്പുകളും മൂടിയനിലയിലാണ് സ്ഥിതിചെയ്യുന്നത്. സമീപത്തുള്ള ലോഹ നിർമ്മിതമായ പോസ്റ്റിലൂടെയുള്ള 11 കെ വി ലൈനും കൂടെയുള്ള എൽ ടി ലൈനും മരച്ചില്ലകൾക്കുള്ളിൽ കൂടെയാണ് കടന്നുപോകുന്നത്.
ഈ ലൈനിന് താഴെ കെ എസ് ഇ ബി മരച്ചില്ലകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി വെട്ടിമാറ്റിയേക്കുന്നത് മരത്തിന്റെ ചുവട്ടിലുള്ള ശിഖരങ്ങളാണ് എന്നതും അതിശയം ജനിപ്പിക്കുകയാണ്. പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ നിൽക്കുന്ന ഫലവൃക്ഷങ്ങളുടെ ശിഖരങ്ങൾ വൈദ്യുതി ലൈനിൽ തട്ടിയാണ് നിൽക്കുന്നത് എന്നാൽ ഇത് വെട്ടിമാറ്റുന്നതിനോ വെട്ടിമാറ്റാൻ ഉടമകൾക്ക് നിർദേശം നൽകുന്നതിനോ ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടില്ല. സംസ്ഥാനത്ത് ഈ വർഷം മാത്രം 15 ഓളം പേരാണ് വൈദ്യുതി ലൈനിനു സമീപം ലോഹതോട്ടി ഉപയോഗിച്ച് വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇത്തരത്തിൽ 140 പേർ കൊല്ലപ്പെട്ടു.
ജില്ലാ ആസ്ഥാന മേഖലയിൽ വൈദ്യുത ലൈനിലേക്ക് വളർന്നു പന്തലിച്ചു കിടക്കുന്ന വള്ളിപ്പടർപ്പുകളും മരച്ചില്ലകളും മൂലം ഏതുസമയവും പ്രദേശത്തെ വൈദ്യുതി നിലയ്ക്കാവുന്ന സ്ഥിതിയാണ്. മഴക്കാലമായതോടെ നിലംതൊട്ടു കിടക്കുന്ന വള്ളിപ്പടർപ്പിൽ കാൽനടയാത്രക്കാർ മുട്ടിയാൽ വൈദ്യുതാഘാതമേൽക്കുവാനുള്ള സാധ്യതയും ഏറെയാണ്. പ്രദേശവാസികൾ ഒന്നിലേറെ തവണ കെഎസ്ഇബി അധികൃതരെ വിവരമറിയിച്ചെങ്കിലും ഇതുവരെ വള്ളിപ്പടർപ്പു വെട്ടിമാറ്റുവാൻ തയാറായിട്ടില്ല.
അതേസമയം ജൂൺ 1 മുതൽ സംസ്ഥാനത്തെ ഏതെങ്കിലും വൈദ്യുതി ലൈനുകൾക്ക് മീതെ മരങ്ങൾ അപകടമാം വിധം ചാഞ്ഞ് നിൽക്കുന്നതായോ ചെടിപ്പടർപ്പുകൾ വൈദ്യുതി തൂണിലോ കമ്പിയിലോ ട്രാൻസ്ഫോർമറുകളിലോ പടർന്നു കിടക്കുന്നതായോ കണ്ടാൽ അത് ജോലിയിൽ വന്ന വീഴ്ചയായി മാനേജ്മെന്റ് കണ്ടെത്തുമെന്നും ബന്ധപ്പെട്ട സർക്കിൾ, ഡിവിഷൻ, സബ് ഡിവിഷൻ, സെക്ഷൻ ഓഫീസർമാരെ ഇതിന് ഉത്തരവാദികളായിരിക്കുമെന്നുമാണ് വൈദ്യുതി വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി കമ്പനി ചെലവിടുന്ന തുക മേൽപ്പറഞ്ഞ ഉദ്യോഗസ്ഥരിൽ നിന്നും തുല്യ തോതിൽ ഈടാക്കുന്നതുമാണ് വൈദ്യുതി വകുപ്പിന്റെ ഉത്തരവ്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കർശന നിർദേശം മഴക്കാലത്തിനു മുൻപേതന്നെ കെ എസ് ഇ ബിക്കു നൽകിയിരുന്നു. എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കില്ലായെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. കാലവർഷം ശക്തമാകുന്നതോടെ ദുരന്തമേഖലയായി മാറുന്ന ഇടുക്കിയിൽ വൈദ്യുതി മൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറച്ച് വൈദ്യുതി തടസ്സം പൂർണമായി മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്