ഇടുക്കി ജില്ലയിൽ കനത്തമഴ തുടരുന്നു. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. ഇടുക്കിയിലെമ്പാടും ബുധനാഴ്ച മുതൽ ശക്തമായ മഴ.


തൊടുപുഴയിൽനിന്ന് മൂവാറ്റുപുഴയിലേക്ക് പോകുന്ന റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. മുൻദിവസങ്ങളേക്കാൾ ഇന്ന് വെള്ളക്കെട്ട് കൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇതുവഴി പോയ വാഹനങ്ങളിൽ ചിലത് അപകടത്തിൽപ്പെട്ടിരുന്നു. അപകടസാധ്യത പരിഗണിച്ച് മേഖലയിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇടുക്കി ചേലചുവടിന് സമീപം കത്തിപ്പറത്തടത്ത് ദേവാലയത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് വീട് തകർന്നു. വീട്ടിൽ ഉണ്ടായിരുന്നവർ ഓടിമാറിയത്കൊണ്ട് പരിക്കുകൾ ഏൽക്കാതെ രക്ഷപെട്ടു. മുൻപ് ഭാഗീകമായി ഇടിഞ്ഞിരുന്ന സംരക്ഷണഭിത്തി പുനർനിർമ്മിക്കണമെന്ന് അധികൃതർ പറഞ്ഞിരുന്നെകിലും നിർമ്മിച്ചില്ല.
ഇടുക്കി മണിയറൻകുടിയിൽ വെള്ളം കയറിയ വീട്ടിൽ നിന്നും ഫയർഫോഴ്സ് കുടുംബാംഗങ്ങളെ മാറ്റി. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ താമസിക്കുന്ന ഇടശ്ശേരിയിൽ തുളസി വൈദ്യരെയും കുടുംബത്തെയുമാണ് ഇടുക്കി ഫയർ ഫോഴ്സ് സംഘം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത്.
കട്ടപ്പന- ഏലപ്പാറ റൂട്ടിൽ ചപ്പാത്ത് കരിന്തരുവി സ്കൂളിന് സമീപം റോഡിൽ മണ്ണിടിഞ്ഞു വീണു. ഗതാഗതം തടസ്സപ്പെട്ടു.
കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ കല്ലാറിനു സമീപം കമ്പി ലൈനിൽ മരം വീണ് റോഡ് ബ്ലോക്കാണ്.
ചാക്കോച്ചി വളവിൽ പാതയോരം അപകടാവസ്ഥയിൽ : നേര്യമംഗലം - കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ചാക്കോച്ചി വളവിന് സമീപം പാതയോരം ഇടിഞ്ഞിരിക്കുന്നു. നിലവിൽ സിംഗിൾ ലൈൻ ട്രാഫിക് ആണ്. ഇതുവഴി പോകുന്ന വാഹനങ്ങളാൽ ശ്രദ്ധിക്കണമെന്ന് ഇടുക്കി കളക്ടർ മുന്നറിയിപ്പ് നൽകി.
ജില്ലയിൽ ബുധനാഴ്ച ആരംഭിച്ച മഴ ഇനിയും ശമിച്ചിട്ടില്ല. ഇടയ്ക്ക് ചെറിയ ചാറ്റൽമഴയായി മാറുന്നുണ്ടെങ്കിലും പിന്നീട് ശക്തി പ്രാപിക്കുന്ന നിലയാണുള്ളത്. രാജക്കാട്, കട്ടപ്പന ഉൾപ്പെടെയുള്ള ഹൈറേഞ്ച് മേഖലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. കുമളിയിലും രാവിലെ മുതൽ മഴ പെയ്യുന്നുണ്ട്.
135.20 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. നിലവിൽ പ്രശ്നങ്ങളില്ലെങ്കിലും മഴ തുടരുന്നത് ആശങ്കയ്ക്ക് വഴിവെച്ചേക്കും. പെരിയാർ കടുവാ സങ്കേതത്തിൽ പെയ്യുന്ന മഴ ഏകദേശം ഒരുദിവസത്തിനു ശേഷമാണ് മുല്ലപ്പെരിയാറിലക്ക് ഒഴുകിയെത്തുക. അങ്ങനെയെങ്കിൽ വരും മണിക്കൂറിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നേക്കും. ഇടുക്കി അണക്കെട്ടിൽ നിലവിൽ ബ്ലൂ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2376.28 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്



.jpeg)

