സംസ്ഥാനത്ത് ഷവർമ വിൽപ്പനയുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. വൃത്തിഹീനമായ ചുറ്റുപാടിൽ ഷവർമ വിൽപ്പന നടത്തുന്നത് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പുതിയ നിർദേശം. ഷവർമയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന സാഹചര്യം കണക്കിലെടുത്താണ് സർക്കാരിന്റെ നീക്കം. ലൈസൻസില്ലാതെ ഷവർമ വിൽപ്പന നടത്തിയാൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കും.

ഷവർമ പാർസലായി നൽകുന്നുണ്ടെങ്കിൽ പാക്കറ്റിൽ അത് ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം. ഒരു മണിക്കൂറിന് ശേഷം ഉപയോഗിക്കാൻ പാടില്ലെന്ന നിർദേശവും പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കണം. വൃത്തിയുള്ള സ്ഥലത്ത് മാത്രമേ ഷവർമ പാചകം ചെയ്യാവൂ. ഷവർമ നിർമാണത്തിന് ഉപയോഗിക്കുന്ന സ്റ്റാൻഡ് വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഒപ്പം ഷവർമ മുറിച്ചെടുക്കാൻ ഉപയോഗിക്കുന്ന കത്തിയും വൃത്തിയോടെ സൂക്ഷിക്കണമെന്നും സർക്കാർ നിർദേശത്തിൽ വ്യക്തമാക്കുന്നു. ബാക്കി വരുന്ന അവശിഷ്ടങ്ങൾ കൃത്യമായി നീക്കി വൃത്തിയോടെ സൂക്ഷിക്കണം. ഷവർമ തയ്യാറാക്കുന്നവർ ഹെയർ ക്യാപും ഗ്ലൗസും ധരിച്ചിരിക്കണം. തൊഴിൽദാതാവ് തൊഴിലാളികളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം.
അതേസമയം, ഷവർമ തയ്യാറാക്കാനുള്ള ചേരുവകളും ഉത്പന്നങ്ങളും അംഗീകാരമുള്ള വ്യാപാരികൾനിന്നു മാത്രമമെ എഫ്.എസ്.എസ്.എ.ഐ. വാങ്ങാൻ പാടുള്ളൂ. ബ്രെഡ്ഡിലും കുബ്ബൂസിലും ഉപയോഗ കാലാവധി രേഖപ്പെടുത്തുന്ന സ്റ്റിക്കറുകൾ പതിച്ചിരിക്കണം. ചിക്കൻ 15 മിനിറ്റും ബീഫ് അരമണിക്കൂറും തുടർച്ചയായി വേവിക്കണം. അരിഞ്ഞെടുക്കുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണം. ഷവർമയിലുപയോഗിക്കുന്ന മയണൈസ് പുറത്തെ താപനിലയിൽ 2 മണിക്കൂറിലധികം വയ്ക്കാൻ പാടില്ല. ഉപയോഗിച്ചശേഷം ബാക്കി വരുന്ന മയണൈസ് 4 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. 2 ദിവസത്തിന് ശേഷം ഇത് ഉപയോഗിക്കാൻ പാടില്ലെന്നും നിർദേശത്തിലുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




