സംസ്ഥാനത്തെ മോട്ടര്‍ വാഹനവകുപ്പ് ഓഫീസുകളില്‍ വ്യാപക കൈക്കൂലിയെന്ന് വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തല്‍. ഏജന്റുമാരില്‍ നിന്ന് ഓണ്‍ലൈനായും കൈക്കൂലി വാങ്ങുന്നതായും സ്ഥിരീകരണം. വിവിധ ഓഫീസുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തു. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.
കൈക്കൂലി ആരോപണത്തെ തുടർന്ന് 51 ഓഫിസുകളിലാണ് ഇന്നലെ വൈകിട്ട് മൂന്നര മുതൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളില്‍ ഉദ്യോഗസ്ഥരും ഏജന്റുമാരും തമ്മിലുള്ള വഴിവിട്ട ഇടപാടുകള്‍ വര്‍ധിച്ചെന്നും ഏജന്റുമാര്‍ മുഖേനെയല്ലാതെ ചെല്ലുന്ന അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ നിരസിക്കുന്നുവെന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഇന്നലെ വൈകിട്ട് മിന്നല്‍ പരിശോധനക്ക് ഇറങ്ങിയത്. ഏജന്റുമാരുടെ ഓഫീസുകളിലും ഒരേസമയം വിജിലന്‍സ് കയറി. പല ഓഫീസുകളിലും കണ്ടത് കൈക്കൂലി ഇടപാടിന്റെ ഞെട്ടിക്കുന്ന കാഴ്ചകള്‍. പിടിക്കപ്പെടാതെ ഇരിക്കാന്‍ ഗൂഗിള്‍ പേ വഴിയാണ് പലയിടങ്ങളിലും കൈക്കൂലിയുടെ കൈമാറ്റം. കോട്ടയത്തെ ഓഫീസില്‍ ഒന്നേകാല്‍ ലക്ഷവും അടിമാലിയില്‍ തൊണ്ണൂറ്റിയേഴായിരവും ചങ്ങനാശേരിയില്‍ 72000വും ഇത്തരത്തില്‍ കൈമാറിയെന്ന് കണ്ടെത്തി.
മൂവാറ്റുപുഴ ആര്‍.ടി ഓഫീസിലെ കൈക്കൂലി ഇടപാടും ഇതിലും തന്ത്രപരമാണ്. കൈക്കൂലി പണം ഇടാനായി ഏജന്റുമാര്‍ പ്രത്യേകമായി ബാങ്ക് അക്കൗണ്ട് എടുക്കുകയും അതിന്റെ എ.ടി.എം കാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയുമാണ് ചെയ്തത്. 5 എ.ടി.എം കാര്‍ഡുകള്‍ പിടിച്ചെടുത്തു. ആര്‍.ടി ഓഫീസുകളില്‍ സംശയാസ്പദമായി കണ്ട പത്തിലേറെ ഏജന്റുമാരില്‍ നിന്നും വന്‍തോതില്‍ പണവും പിടിച്ചെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസില്‍ സൂക്ഷിക്കേണ്ട പല രേഖകളും ഏജന്റുമാരുടെ കയ്യിലിരിക്കുന്നതായും കണ്ടെത്തി. വിജിലന്‍സ് ഐ.ജി H.വെങ്കിടേഷ്, എസ്.പി E.S. ബിജുമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്






