
വ്യാജ സഹകരണ സംഘം ഉണ്ടാക്കി വീട്ടമ്മമാരുടെ കയ്യിൽ നിന്നും പണം തട്ടിയ സംഭവത്തിൽ അന്വേഷണം കട്ടപ്പന വെള്ളയാംകുടി സ്വദേശിയായ ബോസിലേക്ക്. കഴിഞ്ഞദിവസം സംഭവത്തിൽ നാല് പേർക്കെതിരെ കട്ടപ്പന പോലീസ് കേസെടുത്തിരുന്നു. കൊല്ലം വെസ്റ്റ് വില്ലേജ് ഹരിതാ സംഘം എന്ന പേരിൽ രജിസ്റ്റർ ചെയ്ത സ്ഥാപനം വഴിയാണ് ബോസ് തട്ടിപ്പ് നടത്തിയത്. വെള്ളാരംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച ഓഫീസിൽ ജോലിക്ക് എത്തിയ ഉദ്യോഗാർത്ഥികളിൽ നിന്നും 50,000 രൂപ വീതം വാങ്ങിയാണ് നിയമനം നൽകിയത്.
ഇത്തരത്തിൽ ജോലിക്ക് എത്തിയ ഇരുപതോളം ആളുകളിൽനിന്ന് 10 ലക്ഷത്തോളം രൂപ ഇയാൾ കൈപ്പറ്റിയിട്ടുണ്ട്. ജോലിക്ക് തിരഞ്ഞെടുത്തപ്പോൾ പതിനായിരം രൂപ മുൻകൂറായും ജോലിയിൽ പ്രവേശിച്ച അന്ന് ബാക്കി 40,000 രൂപയും കൈപ്പറ്റുകയുമായിരുന്നു. കഴിഞ്ഞ നവംബറിൽ ഇയാൾ ഇത്തരത്തിൽ പണം വാങ്ങിയ രേഖകൾ ഹോണസ്റ്റി ന്യൂസിന് ലഭിച്ചു. അൻപതിനായിരം രൂപ വീതം നൽകിയ ആളുകൾക്ക് മൂന്ന് മാസത്തിനകം സർക്കാർ ജോലി വാഗ്ദാനം ചെയ്തതായും തട്ടിപ്പിന് ഇരയായവർ പറയുന്നു. പന്ത്രണ്ടായിരം രൂപ വീതമാണ് ഉദ്യോഗാർത്ഥികൾക്ക് ശമ്പളമായി ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ അഞ്ച് മാസക്കാലം പതിനായിരം രൂപ വീതം ശമ്പളം ലഭിക്കുകയും തുടർന്നുള്ള രണ്ടുമാസം ശമ്പളം നല്കിയിട്ടുമില്ലയെന്ന് ഇവർ പറയുന്നു. തുടർന്ന് ബോസ് വെള്ളാരംകുന്നിലെ ഓഫീസിന്റെ പ്രവർത്തനം നിർത്തുകയായിരുന്നു.
നാല് യുവാക്കളും പതിനാറ് യുവതികളുമാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായത്. കോഷൻ ഡിപ്പോസിറ്റായി വാങ്ങിയ അൻപതിനായിരം രൂപ ഒരുമാസത്തെ മുൻകൂർ നോട്ടീസ് പ്രകാരം തിരിച്ചുനൽകുമെന്നായിരുന്നു വ്യവസ്ഥ. ചതിയിൽ പെട്ട് പണവും ജോലിയും നഷ്ട്ടപ്പെട്ട ആളുകൾ നിരവധിതവണ വെള്ളയാംകുടിക്ക് സമീപമുള്ള ബോസിന്റെ വീട്ടിൽ എത്തിയെങ്കിലും ബോസ് സ്ഥലത്തില്ലെന്നായിരുന്നു മറുപടി. അതേസമയം ഒരു രാഷ്ട്രീയ പാർട്ടിയുടെ പോഷക സംഘടനയുടെ സംസ്ഥാന ഭാരവാഹിയാണ് ബോസ്. ഈ സ്ഥാനം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് ലഭ്യമായ വിവരം. അതേസമയം പാർട്ടിയിലെ ചില ഉന്നത നേതാക്കന്മാരുടെ അറിവോടെ ആണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
കട്ടപ്പനക്ക് സമീപം കോവിൽമലയിലുള്ള 200 വീട്ടമ്മമാരാണ് സഹകരണ സംഘത്തിന്റെ പേരിൽ തട്ടിപ്പിനിരയായ വിവരം പുറംലോകത്ത് എത്തിച്ചത്. ഇവരാണ് കട്ടപ്പന പോലീസിൽ കഴിഞ്ഞ ദിവസം പരാതി നൽകിയത്. കോവിൽമലയ്ക്ക് പുറമേ ജില്ലയിലുടനീളം നിരവധി ആളുകളെ ഉപയോഗിച്ച് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഒരുലക്ഷം രൂപ വീതം വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് ഒരാളുടെ പക്കൽനിന്ന് 2000രൂപ മുതൽ സംഘം തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. 20 മുതൽ 30 പേർ ഉൾപ്പെടുന്ന ഗ്രൂപ്പിലെ അംഗങ്ങൾ 2000 രൂപ മുതൽ സൊസൈറ്റിയിൽ നിക്ഷേപിച്ചാൽ വലിയ തുക വായ്പ നൽകാമെന്നും എല്ലാമാസവും പലചരക്കുകിറ്റുകൾ നൽകാമെന്നുമായിരുന്നു വാഗ്ദാനം. കോവിൽമല ഭാഗത്ത് മാത്രമായി 200-ഓളം വീട്ടമ്മമാർ പണവും തിരിച്ചറിയൽ രേഖകളുടെ പകർപ്പും സംഘത്തിന് നൽകി. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും വായ്പയോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചില്ല. ഇതോടെയാണ് തട്ടിപ്പിനിരയായതാണെന്ന് വീട്ടമ്മമാർക്ക് മനസ്സിലായത്.
ചതിക്കുഴിയിൽ വീണ ഉദ്യോഗാർത്ഥികൾ വണ്ടിപ്പെരിയാർ മേഖലകളിൽ മാത്രം ബോസിന് നേടിക്കൊടുത്തത് ലക്ഷങ്ങൾ ... സ്ഥാപനത്തിലെ ജീവനക്കാരിയെ ആത്മഹത്യയിലെക്ക് നയിച്ചതെന്ത്....? ഹോണസ്റ്റി ന്യൂസ് അന്വേഷണ പരമ്പര തട്ടിപ്പിന്റെ ചതിക്കുഴികൾ തുടരും......
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്