
മൂന്നാറിൽനിന്നും പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട പെൺകടുവയെ വെള്ളത്തിൽ ചത്ത നിലയിൽ കണ്ടെത്തി. മുങ്ങിച്ചത്തതാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. തേക്കടിയിൽ നിന്നും വായൂദൂരം 12 കിലോമീറ്റർ അകലെ സീനിയർഓട ഭാഗത്താണ് കടുവയെ ചത്ത നിലയിൽ വനപാലകർ കണ്ടത്തിയത്.
ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മറ്റു മൃഗങ്ങളിൽ നിന്നും ആക്രമണം നേരിട്ടതിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നാളെ രാവിലെ പോസ്റ്റമോർട്ടം നടത്തിയ ശേഷമേ കൃത്യമായ മരണ കാരണം വ്യക്തമാകുകയുള്ളുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മൂന്നാർ നയമക്കാട് എസ്റ്റേറ്റിൽ നിന്നും നാലിന് രാത്രി എട്ടോടെ പിടികൂടിയ കടുവയെ ഏഴിനാണ് പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ടത്. ജനവാസ മേഖലയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് റോഡിയോ കോളർ ഘടിപ്പിച്ചിരുന്നു. റേഡിയോ കോളർ 13 മുതൽ പ്രവർത്തന രഹിതമാണെന്നും പറയുന്നു.
പിടിയിലാകുമ്പോൾ കടുവയുടെ ഇടത്തേക്കണ്ണ് തിമിരം ബാധിച്ച് കാഴ്ച ശക്തി നഷ്ടമായ നിലയിലായിരുന്നു. എട്ടുവയസുള്ള പെൺ കടുവയ്ക്ക് ഇരതേടുന്നതിന് വൈഷമ്യമുണ്ടായിരുന്നു.ഇതിനെ തുടർന്നാണ് ചെറു മൃഗങ്ങൾ ഏറെയുള്ളതും കടുവകൾ കുറവുള്ളതുമായ പ്രദേശത്ത് കടുവയെ തുറന്നു വിട്ടത്. ഇരകളെ ഓടിച്ചിട്ട് പിടിക്കാൻ സാധിക്കാത്ത വന്യ മൃഗങ്ങളാണ് ജനവാസ മേഖലയിൽ ഇറങ്ങി കെട്ടിയിട്ടിരിക്കുന്ന വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നതെന്നാണ് കണ്ടെത്തൽ.
മാങ്കുളത്ത് കഴിഞ്ഞ ദിവസം കർഷകനായ ഗോപാലന്റെ വാക്കത്തികൊണ്ടുള്ള വെട്ടേറ്റു ചത്ത പുലിക്കും ശാരീരിക അവശത ഉണ്ടായിരുന്നു. പുലിയുടെ അണപ്പല്ല് നഷ്ടമായതായിരുന്നു. മൃതപ്രായനായ പുലിയാണ് മാങ്കുളത്ത് വെട്ടേറ്റു ചത്തത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്