HONESTY NEWS ADS

Electro Tech Nedumkandam

 

വണ്ണപ്പുറം കൊലപാതകം; പ്രതി പിടിയിൽ. അറസ്റ്റിലായത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുഹൃത്ത്.

വണ്ണപ്പുറം കൊലപാതകം; പ്രതി പിടിയിൽ. അറസ്റ്റിലായത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുഹൃത്ത്.

ഉറങ്ങിക്കിടന്ന ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ.  വണ്ണപ്പുറം ചീങ്കൽസിറ്റി മാനാങ്കുടിയിൽ ജോബി ബേബി (45) ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്.  കൊലപാതകം നടത്തിയ പ്രതിയും അയൽവാസിയുമായ പുത്തൻപുരയിൽ രജീവി (55- പത്തനംതിട്ട രജീവ്) നെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി പത്തിന് ശേഷമായിരുന്നു കൊലപാതകം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അയൽവാസികളായിരുന്ന ജോബിയും രജീവും ഇടക്കിടെ ഒരുമിച്ചിരുന്ന് മദ്യപിക്കുകയും വഴക്കിടുകയും പതിവായിരുന്നു. 

Also Read:  അടിമാലിയിൽ വിൽപ്പനക്കെത്തിച്ച കാട്ടുപന്നിയുടെ ഇറച്ചി വനപാലകർ പിടികൂടി; പ്രതികൾ ഓടിരക്ഷപ്പെട്ടു. വാഹനങ്ങൾ കസ്റ്റഡിയിൽ.

ജോബിയും മറ്റൊരു സുഹൃത്തും ചേർന്ന് മദ്യപിച്ച ശേഷം ഏതാനും ദിവസം മുമ്പ് പ്രതി രജീവിനെ മർദിച്ചിരുന്നു. ഞായറാഴ്ച പകൽ സമയത്തും ജോബിയും ഇതേ സഹൃത്തും വീട്ടിലിരുന്ന് മദ്യപിച്ചു. ഇതിന് ശേഷം ഇരുവരും സമീപത്ത് തന്നെ താമസിക്കുന്ന രജീവിനെ അയാളുടെ വീട്ടിലെത്തി മർദിച്ചു. അവശനായ രജീവ് ഏതാനും സമയം വീട്ടിൽ തന്നെ കിടന്നു. പിന്നീട് കാളിയാർ പോലീസ് സ്റ്റേഷനിലെത്തി മർദനമേറ്റ വിവരം പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടണമെന്ന് പറഞ്ഞ് പോലീസ് രജീവിനെ മടക്കി അയച്ചു. തുടർന്ന് തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലെത്തി മരുന്ന് വാങ്ങി. രാത്രി ഓട്ടോ വിളിച്ച് വീണ്ടും വീട്ടിലെത്തി. 

വീടിനുള്ളിൽ നിന്നും വാക്കത്തിയെടുത്ത് രാത്രി പത്ത് മണിയോടെ ജോബിയുടെ വീട്ടിലെത്തി. പൂട്ടാതിരുന്നതിനാൽ കതകിൽ തള്ളിയപ്പോൾ തുറന്നു. ഉറക്കത്തിലായിരുന്ന ജോബിയുടെ വലത് കൈയുടെ മസിലിന് ആഞ്ഞ് വെട്ടിയ ശേഷം രജീവ് രക്ഷപെട്ടു. ഒപ്പമിരുന്ന് മദ്യപിച്ച സുഹൃത്ത് സ്വന്തം വീട്ടിലേക്ക് പോയതിനാൽ ഈ സമയം ജോബി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. തടിപ്പണി തൊഴിലാളിയായിരുന്ന ജോബി ഭാര്യ പിണങ്ങിപ്പോയതിനെ തുടർന്ന് ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.

ZOOQ MOBILES Nedumkandam

ഇന്നലെ രാവിലെ ജോബിയെ അന്വേഷിച്ച് വീട്ടിലെത്തിയ അയൽവാസിയാണ് വെട്ടേറ്റു രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. കാളിയാർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സംഭവമറിഞ്ഞ് തൊടുപുഴ ഡിവൈ.എസ്.പി എം.ആർ.മധുബാബു ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മുറിയിലാകെ രക്തം തളംകെട്ടിയ നിലയിലായിരുന്നു. കൈയ്യിലേറ്റ മുറിവിൽ നിന്നുണ്ടായ അമിത രക്തസ്രാവം മരണകാരണമായി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മദ്യലഹരിയിൽ കിടന്ന ജോബിക്ക് വെട്ടേറ്റതിന് ശേഷം എഴുന്നേൽക്കാനായില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.


വിശദമായ പരിശോധനയ്ക്കു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. ഡോഗ് സ്ക്വാഡും ഫിംഗർ പ്രിന്റ് വിദഗ്ദരും സ്ഥലത്ത് എത്തിയിരുന്നു. കൊലപാതകത്തിന് ശേഷം രാത്രി സ്വന്തം വീടിന് സമീപം ഒളിച്ചിരുന്ന പ്രതി രാവിലെ കോലാനിയിലെത്തി. കോട്ടയം ഭാഗത്തേക്ക് രക്ഷപെടുന്നതിനിടെ 11 ഓടെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ കാളിയാർ പോലീസിന് കൈമാറി. പത്തനംതിട്ട, കാളിയാർ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് രജീവെന്ന് പോലീസ് സൂചിപ്പിച്ചു. അവിവാഹിതനായ പ്രതി ഒറ്റക്കായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. വൈകിട്ട് പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS