
2006 മുതൽ വിവിധ ട്രാവൽ ഏജൻസികളുടെ സഹായത്തോടെ ഫാ. ജോർജ് ജോഷ്വാ തീർഥാടനം നടത്തുന്നുണ്ട്. ഫെബ്രുവരി 8 നാണ് യാത്ര പുറപ്പെട്ടത്. ഈജിപ്ത് വഴി 11ന് ഇസ്രയേലിൽ പ്രവേശിച്ചു. 14ന് വൈകിട്ട് എൻ കരേം എന്ന ടൂർ സൈറ്റിൽ നിന്നും 3 പേരെയും 15ന് വെളുപ്പിന് ബത്‌ലഹേമിലെ ഹോട്ടലിൽ നിന്നു 3 പേരെയും കാണാതായി. ഇവരിൽ മൂന്നു പേർ തിരുവനന്തപുരം സ്വദേശികളും രണ്ടു പേർ കൊല്ലം കുണ്ടറ സ്വദേശികളുമാണ്. ഒരാൾ വർക്കലയിൽ താമസിക്കുന്ന ഇടുക്കി സ്വദേശിനിയുമാണ്. 26 അംഗ യാത്രാ സംഘത്തിലുൾപ്പെട്ട ഷൈനി രാജു, രാജു തോമസ്, മേഴ്സി ബേബി, ആനി ഗോമസ് സെബാസ്റ്റ്യൻ, ലൂസി രാജു, കമലം എന്നിവരെയാണ് ഇസ്രയേലിൽവച്ച് കാണാതായത്. സൂക്ഷിക്കാൻ ഏൽപിച്ചിരുന്ന പാസ്പോർട്ടുകൾ തിരികെ വാങ്ങാതെയാണ് എല്ലാവരും പോയത്.
ഇസ്രയേലിലേക്കു തീർഥയാത്ര പോയ സംഘത്തിലെ ആറു പേർ അവിടെവച്ചു മുങ്ങിയ സംഭവത്തിനു പിന്നിൽ വൻ സംഘമെന്ന് സംശയിക്കുന്നതായി യാത്രയ്ക്ക് നേതൃത്വം നൽകിയ ഫാ. ജോർജ് ജോഷ്വ ആരോപിക്കുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവർ മുങ്ങിയത്. വൻ സംഘം തന്നെ ഇതിനു പിന്നിലുണ്ടെന്ന് സംശയമുണ്ട്. പാസ്പോർട്ടും വസ്ത്രങ്ങളും പോലും എടുക്കാതെയാണ് ആറു പേരും പോയതെന്നും അക്കൂട്ടത്തിൽ 69 വയസ്സുള്ള അമ്മമാർ പോലുമുണ്ടെന്നും അദ്ദേഹം പറയുന്നു.
‘‘ആദ്യമേ ഇവരെ കാണാനില്ലെന്ന ധാരണയിലാണ് ഞങ്ങൾ പരാതി നൽകിയത്. പക്ഷേ മനഃപൂർവം പോയതാണെന്ന് ഇപ്പോൾ ഉറപ്പായി. ഇത്തരം യാത്രകൾക്ക് വീസ പോലുമില്ല. സർക്കാർ അയച്ച സംഘത്തിലുള്ളവർക്ക് കിട്ടിയത് വീസയാണ്. പക്ഷേ ഇവിടെ അതുമില്ല. ഏതാനും ദിവസത്തേക്ക് അവിടെ പോയി വരാനുള്ള പെർമിറ്റ് മാത്രമാണ് കിട്ടുന്നത്. പോയ ആറു പേരിൽ 69 വയസ്സുള്ള അമ്മമാർ വരെയുണ്ട്. ഇവരൊക്കെ അവിടെ എന്തു ജോലി ചെയ്യുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്തായാലും അവിടം പരിചയമുള്ള ആൾക്കാരുടെ പിന്തുണയില്ലാതെ ഇങ്ങനെ മുങ്ങാൻ സാധിക്കില്ല.’ – ഫാ.ജോർജ് ജോഷ്വ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്