
കാഞ്ഞിരപ്പള്ളിയിലെ മാങ്ങാമോഷണം, തൊടുപുഴയിലെ മയക്കുമരുന്ന് കേസ് എന്നിവയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരടക്കം അഞ്ച് പൊലീസുകാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്. ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസാണ് കഴിഞ്ഞ ദിവസം ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്. ഇവയില്‍ രണ്ട് പേരുടെ കേസുകള്‍ പൊതു സമൂഹത്തില്‍ സേനയ്ക്ക് വലിയ തോതില്‍ അവമതിപ്പ് ഉണ്ടാക്കിയവയാണ്. മറ്റുള്ളവരില്‍ രണ്ട് പേര്‍ വിദേശത്ത് മറ്റ് ജോലി ചെയ്യുകയാണ്. അഞ്ചാമന്‍ ജോലിക്ക് പതിവായി ഹാജാരാകാറില്ല. ഇയാളും മറ്റ് ജോലികള്‍ക്ക് പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ആഗസ്റ്റിലാണ് തൊടുപുഴ നഗരത്തിന് സമീപത്ത് നിന്ന് പൊലീസുകാരനും സുഹൃത്തും മയക്കുമരുന്നുമായി പിടിയിലായത്. ഇടുക്കി എ.ആര്‍. ക്യാമ്ബിലെ സിവില്‍ പൊലീസ് ഓഫീസര്‍ എം.ജെ. ഷാനവാസാണ് 3.4 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. ഇയാള്‍ പൊലീസ് അസോസിയേഷന്റെ ജില്ലാ ഭാരവാഹിയായിരുന്നു. ഇടുക്കി എ.ആര്‍. ക്യാമ്ബിലെ സിവില്‍ പൊലീസ് ഓഫീസര്‍ മുണ്ടക്കയം സ്വദേശി പി.വി. ഷിഹാബിനെ മാങ്ങാ മോഷ്ടിച്ച കേസിലാണ് പിടികൂടിയത്.
കഴിഞ്ഞ സെപ്തംബറില്‍ കാഞ്ഞിരപ്പള്ളിയിലെ വഴിയോര പഴക്കടയില്‍ നിന്ന് കിലോയ്ക്ക് 600 രൂപ വില വരുന്ന 10 കിലോ ഗ്രാം മാമ്ബഴമാണ് ഷിഹാബ് സ്‌കൂട്ടറില്‍ മോഷ്ടിച്ച് കടത്തിയത്. ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിഷയം വലിയ വിവാദമായിരുന്നു. നോട്ടീസില്‍ ഓരോരുത്തരുടെയും വിശദീകരണം ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്