
നെടുംകണ്ടത്തിന് സമീപം തൂക്കുപാലത്തെ ബേക്കറിയിൽ നിന്നും 4200 രൂപയുടെ ബേക്കറി സാധനങ്ങൾ വാങ്ങവേ ഷാഡോ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയും കൂട്ടരും അന്തർ ജില്ല മോഷണ സംഘത്തിൽപെട്ടവർ. തിരുവനന്തപുരം അരുവിക്കരയിൽ പട്ടാപകൽ വ്യാജ നമ്പർ പതിച്ച കാറിൽ എത്തി എട്ടു ലക്ഷത്തി അറുപതിനായിരം രൂപയും 32 പവൻ സ്വർണവും ഈ സംഘം കവർന്നിരുന്നു. സംഭവത്തിൽ തിരുവനന്തപുരം റൂറൽ എസ് പി ശില്പ ഐ പി എസ് ന്റെ നിർദേശപ്രകാരം നെടുമങ്ങാട് ഡി വൈ എസ് പി യുടെയും നാർകോട്ടിക് ഡി വൈ എസ് പിയുടെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിൽ രണ്ട് ദിവസത്തിനകം ജപ്പാൻ ജയൻ എന്ന പ്രതിയെ പിടികൂടിയിരുന്നു.
ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും മറ്റ് പ്രതികൾ ഇടുക്കിയിലേക്ക് കടന്നതായി വിവരം ലഭിച്ചു. എന്നാൽ പ്രതികൾ ഇടുക്കിയിൽ നിന്നും തമിഴ് നാട്ടിലെയും, കർണാടകയിലെയും വിവിധ സ്ഥലങ്ങളിൽ മോഷണ പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയായിരുന്നു. എന്നാൽ വീണ്ടും പ്രതികൾ ഇടുക്കിയിൽ എത്തിയതായി മനസിലാക്കി അന്വേഷണം സംഘം തൂക്കുപലത്ത് എത്തിയപ്പോൾ ഒരാളെ ബേക്കറിയിൽ നിന്നും പിടികൂടി. മറ്റു പ്രതികൾ അവിടെ നിന്നും ഒരു ടവേര കാർ വിലക്ക് വാങ്ങി തിരുവനന്തപുരം ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി ഇയാളിൽ നിന്നും വിവരം ലഭിച്ചു.
പിന്തുടർന്ന അന്വേഷണം സംഘം പിരപ്പൻകോട് ഭാഗത്തു വച്ച് പ്രതികളെ പിടികൂടുകയായിരുന്നു. കൊപ്ര ബിജു എന്ന് വിളിക്കുന്ന രാജേഷ് (42), ഇയാളുടെ കാമുകി ഇടുക്കി തൂക്കുപാലം കൂട്ടാർ സ്വദേശിനി ചേലമൂട് രേഖ രാജേഷ് (33), വയ്യിയൂർകാവ് സ്വദേശി ജിമ്മി, വട്ടിയൂർകാവ് സ്വദേശി സുരേഷ് (38),നെടുമങ്ങാട് സ്വദേശി സുനീർ (38), പാലോട് സ്വദേശി അഖിൽ എന്നിവരെയാണ് അരുവിക്കര പോലീസ് പിടികൂടിയത്. ഇവർ മോഷണം നടത്തിയ സ്വർണം വിൽപ്പനയ്ക്കായി സുനീറിനെ ഏല്പിച്ചരുന്നത് വാങ്ങനാണ് പ്രതികൾ തിരുവനന്തപുരത്തേക്ക് പോയത്.
പ്രതികളുമായി ചെന്ന പോലീസ് സുനീറിനെ പിടികൂടുക ആയിരുന്നു. തുടർന്ന് അവിടെ നടത്തിയ പരിശോധനയിൽ 15 പവനോളം സ്വർണവും പണവും കണ്ടെത്തി. ബിജുവിന്റെ കാമുകി രേഖ രാജേഷാണ് തൂക്കുപലത്ത് നിന്നും മോഷണം നടത്താൻ ഉപയോഗിച്ച കാർ വാടകയ്ക്ക് എടുത്ത് നൽകിയത്. തൂക്കുപാലത്ത് നിന്നും എർട്ടിഗ കാർ വാങ്ങി കൊടുത്തതുംരേഖയാണ്. തുടർന്ന് പ്രതികൾക്ക് താമസിക്കുന്നതിനായി തൂക്കുപലത്ത് വീട് വാടകയ്ക്ക് എടുത്തും നൽകി. മോഷണ സംഘങ്ങൾക്ക് വേണ്ടി സ്വർണം പണയം വെക്കുന്നതും വിൽപ്പന നടത്തുന്നതും രേഖ ആയിരുന്നു. പല തവണ കേരളത്തിന്റെ പല ഭാഗത്തും ബിജുവിനെ പിടി കൂടിയെങ്കിലും രേഖയെ പ്രതി ആക്കിയിരുന്നില്ല. അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.